Home Featured തുമക്കൂരു ജില്ലയുടെ പേരു മാറ്റാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍.

തുമക്കൂരു ജില്ലയുടെ പേരു മാറ്റാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍.

തുമക്കൂരു ജില്ലയുടെ പേരു മാറ്റാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരു സിറ്റിയുമായി ചേര്‍ത്തു കൊണ്ട് ബെംഗളൂരു നോര്‍ത്ത് എന്നാണ് തുമക്കൂരിന്റെ പുതിയ പേര്. ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് ഈ ആശയത്തിന്റെ പ്രധാന വക്താവ്. അതിവേഗത്തില്‍ വളരുന്ന ബെംഗളൂരുവിന്റെ ഭാഗമായി മാറുന്നതോടെ തുമക്കൂരുവിന്റെ തലവരയും മാറുമെന്നാണ് ബെംഗളൂരു നോര്‍ത്തിനായി വാദിക്കുന്നവരുടെ അവകാശവാദം. 

അതിവേഗത്തിലാണ് ബെംഗളൂരുവിന്റെ വളര്‍ച്ച. നെലാമംഗള പോലുള്ള പ്രദേശങ്ങളിലേക്ക് ഈ വികസനം എത്തിക്കഴിഞ്ഞു. ബെംഗളൂരുവില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയാണ് തുമക്കൂരു. ബെംഗളൂരുവിലേക്ക് തുമക്കൂരുവിനെ ഉള്‍പ്പെടുത്തുന്നതോടെ പ്രദേശത്തിന്റെ വികസനം എളുപ്പമാവുമെന്നാണ് ജി പരമേശ്വരയുടെ വാദം. ഈ പദ്ധതിയുടെ ഭാഗമായി 14 പഞ്ചായത്തുകളെ തുമക്കൂരു നഗരത്തിന്റെ മുന്‍സിപ്പല്‍ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ തുമക്കൂരു ജില്ലാ ഭരണകൂടം കൂടുതല്‍ വലുതും ശക്തവുമാവും. 

രാമനഗര സിറ്റിയെ ബെംഗളൂരു സൗത്ത് ജില്ലയുടെ ഭാഗമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മുന്നോട്ടുവച്ചിരുന്നു. ഈ ആശയത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കുകയും ഔദ്യോഗിക നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തുമക്കൂരിനെയും ബെംഗളൂരുവിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉയരുന്നത്. 

തുമക്കൂരുവിനെ ബെംഗളൂരുവിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ചില അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദേശീയ പാതയില്‍ നിന്നും തുമക്കൂരുവിലേക്ക് ഒരു വെല്‍ക്കം ആര്‍ച്ച് സ്ഥാപിക്കണമെന്നതാണ് ഇതിലൊന്ന് തുമക്കൂരു നഗരം ദേശീയപാതയില്‍ നിന്നും ദൂരെയായതിനാല്‍ നഗരത്തെ സൂചിപ്പിക്കുന്ന പ്രവേശന കവാടം നിര്‍മിക്കുന്നത് യാത്രികര്‍ക്ക് ഉപകാരപ്രദമാവുമെന്നാണ് വാദം. അഞ്ച് കോടി രൂപയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

എന്തുകൊണ്ടാണ് ബെംഗളൂരു നോര്‍ത്ത് എന്ന പേര് തെരഞ്ഞെടുക്കുന്നതെന്നതിനും ഉത്തരമുണ്ട്. രാജ്യാന്തര തലത്തില്‍ തന്നെ തുമക്കൂരുവിന് എളുപ്പം അറിയപ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് പരമേശ്വരയെ പോലുള്ളവരുടെ വാദം. തുമക്കൂരു ജില്ല എന്നു പറയുന്നതും ബെംഗളൂരു നോര്‍ത്ത് ജില്ല എന്നു പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ന്യൂയോര്‍ക്കിലുള്ളവര്‍ക്ക് ബെംഗളൂരു നോര്‍ത്ത് എന്നു പറയുന്നതായിരിക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുകയെന്നാണ് ജി പരമേശ്വര പറയുന്നത്. 

സമീപ നഗരങ്ങളായ രാമനഗര, കോലാര്‍, ചിക്കബല്ലാപൂര്‍ എന്നിവിടങ്ങളിലേക്കും ബെംഗളുരൂവിന്റെ വികസനം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം തുമക്കൂരുവിനെ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ ഭാഗമാക്കുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. നിലവില്‍ ജിബിഎക്കു കീഴില്‍ 708 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണുള്ളത്. തുമക്കൂരു കൂടി ഉള്‍പ്പെടുത്തിയാല്‍ ജിബിഎയുടെ വിസ്തീര്‍ണം 950 ചതുരശ്ര കിലോമീറ്ററായി മാറും. ഇതോടെ ഗ്രേറ്റര്‍ ബെംഗളൂരു അതോററ്റിക്ക് നിയന്ത്രിക്കാനാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ മാറുമെന്നതാണ് പ്രധാന വിമര്‍ശനം.

You may also like

error: Content is protected !!
Join Our WhatsApp Group