ബെംഗളൂരു∙ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ഒക്ടോബറിൽ ബെംഗളൂരു രാമനഗരയിലെ ബിഡദിയിൽ പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഊർജ മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക.
കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിലാണ് 240 കോടിരൂപ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്ക് ചെലവാകുന്ന തുകയിൽ 35 ശതമാനം കേന്ദ്ര സർക്കാർ വിഹിതമായി ലഭിക്കും. പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ചുമതല ബിബിഎംപിക്കാണ്. 2020ലാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. മാലിന്യം ഗ്യാസ് ഉപയോഗിച്ച് സംസ്കരിക്കുന്ന പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിറ്റഴിക്കുന്നതിൽ നിന്ന് 10 വർഷം കൊണ്ട് മുതൽമുടക്ക് തിരിച്ചുപിടിക്കാമെന്നാണ് കരുതുന്നത്.
സൗജന്യബസ് യാത്ര ‘ഉപകാരമായി’; 11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി
ബംഗലൂരു: ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം.അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയില്‍ നിന്നും പുറത്തു വന്നത്.
11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരില്‍ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.എന്നാല്‍ വിവാഹശേഷവും ഇവര്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടില്‍ കഴിയവെ കാമുകന് യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു.
എന്നാല്‍ തന്റെ കയ്യില്‍ ഒരു രൂപ പോലും ഇല്ലെന്ന് യുവതി അറിയിച്ചു. ഇതിനിടെയാണ് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പദ്ധതി നിലവില്‍ വന്നതോടെ, ജൂണ്‍ 13 ന് യുവതി കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകന്റെ അടുത്തേക്ക് പോയി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ അടുത്താണെന്ന് കണ്ടെത്തി.വീട്ടുകാര്‍ കണ്ടെത്തിയെന്ന് മനസ്സിലാക്കിയതോടെ, യുവതിയും കാമുകനും അവിടെ നിന്നും മുങ്ങി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ പുത്തൂര്‍ പൊലീസില്‍ പരാതി നല്കി. യുവതിയും കാമുകനും സിദ്ധക്കാട്ടെ ഗ്രാമത്തില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.