Home Featured കാവേരി നദീജല തര്‍ക്കം; കര്‍ണാടക ബന്ദ് തുടങ്ങി, അവധി പ്രഖ്യാപിച്ച്‌ സ്കൂളുകള്‍, നഗരത്തില്‍ നിരോധനാജ്ഞ

കാവേരി നദീജല തര്‍ക്കം; കര്‍ണാടക ബന്ദ് തുടങ്ങി, അവധി പ്രഖ്യാപിച്ച്‌ സ്കൂളുകള്‍, നഗരത്തില്‍ നിരോധനാജ്ഞ

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധിച്ച്‌ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് തുടങ്ങി.വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. അക്രമസാധ്യത കണക്കിലെടുത്ത് ഇന്ന് ബെംഗളുരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന്‍റെ പശ്ചാത്തലത്തില്‍ മിക്ക സ്കൂളുകളും കോളേജുകളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സര്‍ക്കാര്‍, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മെട്രോ, ട്രെയിൻ സര്‍വീസുകള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിക്കുമെന്ന് നമ്മ മെട്രോ അധികൃതരും റെയില്‍വേയും അറിയിച്ചിട്ടുണ്ട്. അതേസമയം ബെംഗളൂരു നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം. നഗരത്തില്‍ ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദയുടെ നേതൃത്വത്തില്‍ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കിയിട്ടുണ്ട്.സെപ്റ്റംബര്‍ 13 മുതല്‍ 27വരെ 15 ദിവസത്തില്‍ കര്‍ണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നല്‍കണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരള്‍ച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോള്‍ കര്‍ണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍ വെള്ളം നല്‍കാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കര്‍ണാടകയുടെ നിലപാട്. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കര്‍ണാടകയുടെ ഹര്‍ജി പരിഗണിച്ച്‌ സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു. തമിഴ്നാട്ടിലും സമരം ശക്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group