കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാൻ കപ്പലിന്റെ ദൃശ്യം പകര്‍ത്തിയതിന് അറസ്റ്റിലായ മാധ്യമ പ്രവർത്തകരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു.റിപ്പബ്ലിക് ടി വി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സണ്‍ മണി എന്നിവരാണ് ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തുന്നതിനിടെ അറസ്റ്റിലായത്.

കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോ പകർത്തിയാല്‍ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന്റെ സുരക്ഷാമേഖലയും കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മാധ്യമപ്രവര്‍ത്തകനെയും ക്യാമറാ പേഴ്സണെയും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ സിഐഎസ്എഫിന്റെ സുരക്ഷാസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയത്. കൊച്ചിയില്‍ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനായി സ്പീഡ് ബോട്ട് എടുത്താണ് ഇവര്‍ പോയത്.പരമാവധി അടുത്ത് നിന്ന് ദൃശ്യങ്ങളെടുത്ത ഇവര്‍ ഇവ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിഐഎസ്എഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും അഥവാ പകര്‍ത്തിയെങ്കില്‍ അത് നീക്കം ചെയ്യണമെന്നുമാണ് കൊച്ചി പൊലീസ് നല്കുന്ന മുന്നറിയിപ്പ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. നിലവില്‍ പകർത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ഇറാനിയൻ കപ്പല്‍ നിലവില്‍ കൊച്ചി തീരത്താണുള്ളത്. ബോട്ട് ഓടിച്ച വ്യക്തിക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.