തിരുവനന്തപുരം: പണം തട്ടാന്‍ പെന്‍സില്‍ പാക്കിങ് ജോലി വാഗ്ദാനവുമായി തട്ടിപ്പ് സംഘങ്ങള്‍ സമൂഹികമധ്യമങ്ങളില്‍ സജീവം.മാസം 30,000 രൂപ ശമ്ബളം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സമൂഹികമധ്യമങ്ങളില്‍ ഇരകളെ തേടുന്നത്. പല പേരുകളില്‍ വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വന്തമായി വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി, അത് വഴിയുമൊക്കെയാണ് ഇവര്‍ ജനങ്ങളിലേക്ക് പരസ്യങ്ങള്‍ എത്തിക്കുന്നത്. പണവും വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും മറ്റ് രേഖകളും കൈക്കലാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യം.
ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ നടരാജ പെന്‍സിലുകളുടെ പാക്കിങ് ജോലികളാണ് സംഘം വാഗ്ദാനം ചെയ്തിരിക്കുന്നത്. പലപ്പോഴും ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ജോലി വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ കൂടുതലായും പ്രചരിക്കുന്നത്. ചിലര്‍ ഇത് വ്യാജമാണെന്ന് മനസ്സിലാക്കി ഒഴിവാക്കുമെങ്കിലും മറ്റ് ചിലര്‍ ഈ കെണികളില്‍ വീഴുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.വാട്ട്‌സാപ്പ് വഴി ബന്ധപ്പെടാനാണ് പരസ്യങ്ങളില്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടുക. മെസേജ് അയച്ചാല്‍ ഇവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ സന്ദേശം തിരിച്ചയക്കും.
ഒരു ദിവസം 10 എണ്ണം വീതമുള്ള 12 ബോക്‌സുകള്‍ ആണ് പാക്ക് ചെയ്യേണ്ടത് എന്ന് ഇവര്‍ പറയുന്നു. ഇങ്ങനെ ബന്ധപ്പെടുന്നവര്‍ക്ക് രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, പന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സംഘം ആവശ്യപ്പെടും. വിശ്വാസ്യത പിടിച്ചുപറ്റാന്‍ കമ്ബനിയുടെ മാനേജര്‍ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ആള്‍ തന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ വാട്ട്‌സാപ്പില്‍ അയക്കും.ഇത് നല്‍കി കഴിഞ്ഞാല്‍ 750 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ആയി ഇവര്‍ ആവശ്യപ്പെടും.
രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ അഡ്വാന്‍സ് ആയി 10,000 രൂപ നല്‍കുമെന്നും പാക്കിങ്ങിന് വേണ്ടിയുള്ള സാധനങ്ങള്‍ കൊറിയര്‍ ആയി അടുത്ത ദിവസം അയക്കുമെന്നും അറിയിക്കും. എന്നാല്‍, രജിസ്‌ട്രേഷന്‍ തുക ഇനത്തില്‍ 750 രൂപ ലഭിക്കുന്നതോടെ പിന്നീട് സംഘം മെസ്സേജുകള്‍ക്ക് മറുപടി നല്‍കാതെ മുങ്ങുകയാണ് പതിവ്. എന്നാല്‍, ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് ഉത്പാദനവും പാക്കിംഗും ചെയ്യുന്നതെന്നും രാജ്യത്തുടനീളം സമൂഹിക മധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴില്‍ അവസരങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരം,പിഴവ് കണ്ടെത്തിയാൽ കർശന നടപടി ‘ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
തലശ്ശേരി:തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആരോഗ്ര സെക്രട്ടറിയോട് ആവശ്യപ്പെട്ടു.സമയബന്ധിതമായി റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചു.ഹെൽത്ത് സർവീസ് ഡയരക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്നും അവര്‍ പറഞ്ഞു..
ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈയാണ് മുറിച്ചു മാറ്റേണ്ടി വന്നത്.തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 17കാരനായ സുൽത്താൻ. ഒക്ടോബർ 30 ന് വൈകീട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെ വീണാണ് എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയുടെ അനാസ്ഥയാണ് കൈ മുറിച്ച് മാറ്റാന്‍ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് സർജറി നടത്താൻ പോലും തയ്യാറായത് . അപ്പോഴേക്കും കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു.പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല.മെഡിക്കൽ കോളജിൽ വച്ച് കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് പറഞ്ഞതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മുട്ടിന് താഴെ മുറിച്ച് മാറ്റിയത്.
ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. .ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയുടെ വിശദീകരണം.എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു.പിന്നീട് സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല.അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു.
പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ബ്ലീഡിംഗും ഉണ്ടായി.ബ്ലീഡിംഗ് ഉണ്ടായില്ലെങ്കിൽ കൈ രക്ഷിക്കാമായിരുന്നുവെന്ന് വിശദീകരണം.ഉടൻ മെഡിക്കൽ കോളജിലേക്ക് വിടുകയും ചെയ്തെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.