തീവണ്ടിയാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ പാൻട്രി കാറുകളില്‍ വിപ്ലവകരമായ മാറ്റവുമായി ഇന്ത്യൻ റെയില്‍വേ.ഇനിമുതല്‍ ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളില്‍ ‘ജ്വാലയില്ലാത്ത പാചകം’ നടത്താൻ റെയില്‍വേ അനുമതി നല്‍കി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എല്‍പിജി വിതരണത്തിലുണ്ടായ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഐആർസിടിസി ഈ സുപ്രധാന തീരുമാനമെടുത്തത്.ഗ്യാസ് സിലിണ്ടറുകള്‍ക്ക് പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാൻ കരാറുകാർക്ക് നിർദ്ദേശം നല്‍കി. നിലവില്‍ മുംബൈയില്‍ നിന്ന് ഹൗറ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് ഈ സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ചായ, ലഘുഭക്ഷണം തുടങ്ങിയവ വേഗത്തില്‍ തയ്യാറാക്കാൻ ഇത് സഹായിക്കും.ഗ്യാസ് വിതരണത്തിലെ തടസ്സം റെയില്‍വേയുടെ ഇ-കാറ്ററിംഗ് സേവനങ്ങളെയും ബാധിച്ചിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷിതമായി പാചകം ചെയ്യാൻ കഴിയുമെന്നതും അപകടസാധ്യത കുറയ്ക്കുമെന്നതും യാത്രക്കാർക്ക് ആശ്വാസകരമാണ്.