മംഗളൂരു: അനധികൃതമായി എംഡിഎംഎ കടത്തുകയായിരുന്ന യുവാക്കള്‍ പിടിയില്‍. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീർ (27), കുറ്റ്യാടി വേളം സ്വദേശിയായ പൊന്ന് അജ്മല്‍ എന്ന മുഹമ്മദ് അജ്മല്‍ (30) എന്നിവരാണ് അറസ്റ്റിലായത്.2026 ഫെബ്രുവരി 18 ന് പുത്തൂരില്‍ നിന്ന് സുള്ള്യയിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെയിലാണ് പിടിവീണത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പ്രതികളുടെ വാഹനത്തില്‍ നിന്ന് വാള്‍, 5,38,800 രൂപ വിലമതിക്കുന്ന 53.58 ഗ്രാം നിരോധിത എം.ഡി.എം.എ എന്നിവ പൊലീസ് കണ്ടെത്തി. പ്രതികളില്‍ നിന്ന് കാർ, മാരകായുധം, മൊബൈല്‍ ഫോണുകള്‍, 10,000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. പുത്തൂർ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്ബർ 25/2026 പ്രകാരം 1985ലെ എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 8 സി, 22 (സി), 29, ആയുധ നിയമത്തിലെ സെക്ഷൻ 25 (1 ബി) (ബി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നു.പ്രതികള്‍ കേരളം, ഗോവ, കർണാടക എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായി റിപ്പോർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളില്‍ ഇവർക്കെതിരെ ഇതിനകം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 8 സി, 21 (ബി) പ്രകാരം പുത്തൂർ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ക്രൈം നമ്ബർ 04/2026 ല്‍ മുഹമ്മദ് അജ്മല്‍ സി എന്ന അജുവും പ്രതിയാണ്. കൂട്ടാളിയായ ഇസ്മായിലിനെതിരെ കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മറ്റൊരു സംഭവത്തില്‍ ഇന്നലെ കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിലായി. കരുനാഗപ്പള്ളി വവ്വാകാവ് സ്വദേശിനി കെ എസ് പുരം കടത്തൂർ കണ്ണമ്ബള്ളി തെക്കതില്‍ ഹസീന (34) യാണ് പിടിയിലായത്. യുവതി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് ലഹരി കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൊല്ലം റൂറല്‍ ഡാൻസാഫ് ടീമും ശാസ്താംകോട്ട പോലീസും ചേർന്നാണ് യുവതിയെ പിടികൂടിയത്. മൈനാഗപ്പള്ളി അൻവർശേരിയിലുള്ള വാടക വീട്ടില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 21 ഗ്രാം എംഡിഎംഎ വീട്ടില്‍ നിന്നും കണ്ടെടുത്തു. ബാംഗ്ലൂർ നിന്നും കടത്തി കൊണ്ട് വന്നതാണ് എംഡിഎംഎ എന്ന് ഹസീന പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷണം ആരംഭിച്ചു.