ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച്ചയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇതിനോടകം തീര്‍പ്പാക്കിയ വിഷയത്തിലാണ് തനിക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.കോണ്‍ഗ്രസിന് ഐടി വകുപ്പിന്റെ നോട്ടീസ് ലഭിച്ച കാര്യം വിശദീകരിക്കവേയാണ് ഇക്കാര്യം ഡികെ അറിയിച്ചത്. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, നിയമമുണ്ട്. ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരം നടപടികള്‍ എടുപ്പിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.
ഇന്ത്യ സഖ്യം തീര്‍ച്ചയായും എന്‍ഡിഎയെ പരാജയപ്പെടുത്തും. അതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നത്. അവര്‍ കോണ്‍ഗ്രസിനെയും, ഇന്ത്യ സഖ്യത്തെയും ഭയപ്പെടുന്നത് കൊണ്ടാണ് ഞങ്ങളെ ലക്ഷ്യമിടുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ബിജെപി അവരുടെ ദൗര്‍ബല്യം മനസ്സിലാക്കി കഴിഞ്ഞു. അവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി എനിക്ക് അവര്‍ ഐടി നോട്ടീസ് അയച്ചു. അതും നേരത്തെ തന്നെ പരിഹരിച്ച വിഷയത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ഇത്തരമൊരു വിഷയത്തില്‍ വീണ്ടും നോട്ടീസ് ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ മാത്രമല്ല എന്റെ പേഴ്‌സല്‍ അസിസ്റ്റന്റ് വരെ അമ്പരപ്പിലായിരുന്നുവെന്നും ഡികെ വ്യക്തമാക്കി.
നേരത്തെ ശിവകുമാറിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വീഡിയോയിലൂടെ ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സഹോദരനുമായ ഡി.കെ.സുരേഷിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചെന്നാണ് പരാതി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ശിവകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുരേഷിന്റെ തെരഞ്ഞെടുപ്പ് ചെലവിൽ നിന്ന് വീഡിയോ നിർമ്മിച്ചതിന്റെ പണം ഈടാക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം