
ബെംഗളൂരു : ഈ മാസം 16ന് മുൻപ് സൗജന്യ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ 10,000 കിടക്കകൾ സജ്ജീകരിക്കാൻ ബിബിഎംപി. സർക്കാർ സംവിധാനങ്ങൾ റഫർ ചെയ്യുന്ന കോവിഡ് ബാധിതരെയാകും ഇവിടെ ചികിത്സിക്കുക. മൊബൈൽ ട്രയാജിങ് യൂണിറ്റുകൾ വീട്ടുപടിക്കലെത്തി നടത്തുന്ന പരിശോധനയിൽ ലക്ഷണങ്ങളുള്ളവരെയാകും ആശുപത്രിയിലേക്കു റഫർ ചെയ്യുക. മൊബൈൽ ട്രയാജിങ് യൂണിറ്റുകൾ എത്തുന്നതിനു മുന്നോടിയായി ഫോണിലൂടെയുള്ള ടെലിട്രയാജിങ്ങിന് 1533 എന്ന ഹെൽപ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ഇതിന്റെ പ്രവർത്തനം ആരംഭിക്കും. ഇതിനു പുറമേ സിവിരാമൻ നഗർ, കെസി ജനറൽ, ജയനഗർ, ബൗറിങ് ഗവ. ആശുപത്രികളെയും സമ്പൂർണ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.