ബെംഗളൂരു: ബെംഗളൂരു രാമമൂർത്തി നഗറില്‍ ഇരുപത്തിയഞ്ചുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം.നിരവധി കേസുകളില്‍ പ്രതിയായ കിരണ്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണം എന്നാണ് പൊലീസിന്റെ നിഗമനം.കിരണ്‍ എന്നയാളാണ് രാമൂർത്തി നഗറിന് സമീപം ടിസി പാളയ റോഡില്‍ പുലർച്ചെ ദാരുണമായി കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ കിരണ്‍ ഇന്നലെ രാത്രി ചിലരുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഒരു സംഘം ഇയാളെ പിന്തുടർന്ന് ഓടിച്ചിരുന്നതായാണ് വിവരം. ഓട്ടോയിലെത്തിയ ഈ സംഘമാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.പതിവായി മദ്യപിക്കാറുള്ള കിരണ്‍ ബഹളമുണ്ടാക്കാറുള്ളത് പതിവാണെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കിരണ്‍ തർക്കത്തിലേർപ്പെട്ട ആരെങ്കിലുമാകാം കൊലയ്ക്ക് പിന്നില്‍ എന്ന നിഗമനത്തിലാണ് പൊലീസ്. കിരണിന്റെ തലയ്ക്കാണ് അടിയേറ്റത്. മൂർച്ചയുള്ള വസ്തു കൊണ്ടുള്ള അടിയേറ്റ കിരണ്‍ ചോര വാർന്ന് സംഭവസ്ഥലത്ത് തന്നെ വീണ് മരിക്കുകയായിരുന്നു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹം പൊസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കൃഷ്ണരാജപുരം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ മാത്രം 10 കേസുകളില്‍ പ്രതിയാണ് കിരണ്‍. ഈ കേസുകളുമായി ബന്ധമുള്ളവരുടെയെല്ലാം വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നിലവില്‍ പൊലീസ് അന്വേഷണം. വൈകാതെ പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് രാമമൂർത്തി നഗർ പൊലീസ്.