ബെംഗളൂരു: നെലമംഗലയില്‍ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കള്‍ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്.എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരില്‍ നിന്ന് മോഷ്ടാക്കള്‍ കവർന്നത്. ആനേക്കലില്‍ ബൈക്കിലെത്തിയ മോഷ്ടാവ് ഒരു സ്ത്രീയുടെ 5 പവൻ മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്വർണത്തിന് വില കത്തിക്കയറാൻ തുടങ്ങിയതോടെ ബെംഗളൂരുവില്‍ മാല മോഷണ പരാതികള്‍ ഏറുകയാണ്. ബൈക്കിലെത്തി മാല പൊട്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് രംഗത്തെത്തിയ ശേഷവും ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത് ആശങ്ക ഏറ്റുകയാണ് നഗരത്തില്‍. നെലമംഗലയ്ക്കടുത്ത് ഹസ്കൂരില്‍ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ ജീവനെടുത്തത്.രാവിലെ 6 മണിയോടെ വീടിന് പുറത്ത് അടിച്ചുവാരാൻ ഇറങ്ങിയ 45കാരിയായ ജ്യോതിയെയാണ് മോഷ്ടാക്കള്‍ തള്ളിയിട്ട് കൊന്നത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല കവർന്ന ശേഷമായിരുന്നു സംഭവം. ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ മദനായ്ക്കനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പിന്നാലെയാണ് ആനേക്കലിന് സമീപം അത്തിബലയില്‍ ബൈക്കിലെത്തിയ മോഷ്ടാവ് കടയില്‍ നിന്ന് മടങ്ങിവരികയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചത്. അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് ഇവർക്ക് നഷ്ടമായത്. അത്തിബലെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.