ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്‍ (35) മരിച്ച കേസില്‍ ഭര്‍ത്താവ് അനീഷ് കൊയ്യാടന്‍ കോറോത്തിന്റെ (42) ഹര്‍ജിയാണ് ജസ്റ്റിസ് എച്ച്‌പി സന്ദേഷ് തള്ളിയത്. കുടുംബാംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. ബെംഗളൂരുവിലെ ഫ്ളാറ്റിലാണ് ശ്രുതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്ബോള്‍, മുന്‍കൂര്‍ജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേഷ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ശ്രുതിയുടെ മരണത്തിനുപിന്നാലെ രണ്ടുമാസത്തിലധികമായി അനീഷ് ഒളിവിലാണ്. ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. അനീഷിന്‍റെ അച്ഛന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി കെ. അച്യുതന്‍, അമ്മ നളിനി, സഹോദരന്‍ അജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് ബെംഗളൂരു സിറ്റി സെഷന്‍സ് കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
റോയിട്ടേഴ്‌സിന്റെ ബെംഗളൂരുവിലെ സബ് എഡിറ്ററായ ശ്രുതി നാരായണനെ മാര്‍ച്ച് 21-നാണ് വൈറ്റ് ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍, ആത്മഹത്യാപ്രേരണയ്ക്കും ഗാര്‍ഹികപീഡനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസാണ് കേസെടുത്തത്. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടെ ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജര്‍മന്‍ പരിഭാഷകനായി ജോലിചെയ്ത അനീഷ് വിദേശത്തേക്കു കടന്നിരിക്കാമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.