ഡെറാഡൂണ്‍: ദിവസങ്ങളായി തുടരുന്ന മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്ടങ്ങള്‍. ജഖാന്‍ നദിക്ക് കുറുകെയുള്ള പാലം തകരുകയും ഒരു പ്രധാന റോഡ് ഒലിച്ചുപോവുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാട് സംഭവിച്ചത്.
ഡെറാഡൂണ്‍ – ഋഷികേശ് ഹൈവേയിലെ റാണിപോഖരിയില്‍ ജഖാന്‍ നദിക്ക് കുറുകെയുള്ള പാലം മഴവെള്ളപ്പാച്ചിലില്‍ നെടുകെ പിളരുകയായിരുന്നു. ഈ സമയത്ത് ധാരാളം വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു.
ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗം, അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്
നിരവധി വാഹനങ്ങള്‍ പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതും ആളുകള്‍ ഓടിപ്പോകുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. രണ്ട് കാറുകള്‍ ഒലിച്ച് പോയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ആര്‍ക്കും കാര്യമായ പരിക്കുകള്‍ സംഭവിച്ചിട്ടില്ല. ഇതുവഴി ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ റെസ്ക്യൂ, ഡീപ് ഡൈവിംഗ് ടീമുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും തുടരുകയാണ്.
മറ്റൊരു സംഭവത്തില്‍, മാല്‍ദേവത-സഹസ്രധാര ലിങ്ക് റോഡിന്‍റെ ചില ഭാഗങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തപോവന്‍ മുതല്‍ മലേത്ത വരെയുള്ള ദേശീയപാത 58 കനത്ത മഴയെ തുടര്‍ന്ന് അടച്ചതായി തെഹ്രി-ഗര്‍വാള്‍ ജില്ല അധികൃതര്‍ പറഞ്ഞു.
ഋഷികേശ്-ദേവ്പ്രയാഗ്, ഋഷികേശ്-തെഹ്രി, ഡെറാഡൂണ്‍-മസൂറി റോഡുകളും കഴിഞ്ഞ 3-4 ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് അടച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മാറുന്നതുവരെ പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ പാടില്ല.
*റിലയന്‍സ് കോവിഡ് വാക്‌സിൻ വരുന്നു, ആദ്യഘട്ട പരീക്ഷണം നടത്താൻ അനുമതി*