ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഴയിൽ മൂന്ന് പേർ മരിച്ചു. എട്ട് സ്ഥലങ്ങളിൽ മണ്ണിടിചിലും, 9,000 ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു. ഏഴ് ജില്ലകളിൽ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
വെള്ളപ്പൊക്ക സാഹചര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എല്ലാ ജില്ലാ ചുമതലയുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും അവരവരുടെ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിർദേശം നൽകി.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും, അകാല മഴയും ആലിപ്പഴവും മൂലം നഷ്ടം അനുഭവിക്കുന്ന കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ബെലഗവിയുടെ ഭാഗങ്ങൾ, ചിക്കമഗളൂരു, ധാർവാർഡ്, ഹവേരി, ശിവമോഗ, ഉത്തര കന്നഡ എന്നിവയാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്, കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ, ഡോ. മനോജ് രാജൻ അറിയിച്ചു.
131 ഗ്രാമങ്ങളിൽ 18 താലൂക്കുകളിലായി 16,213 പേരെ പേമാരി ബാധിച്ചതായി അധികൃതർ പങ്കിട്ട വിശദാംശങ്ങൾ വ്യക്തമാക്കുന്നു. മൂന്നു പേർ മരിക്കുകയും, രണ്ടു പേരെ കാണാതാകുകയും ചെയ്തു.
മഴയിൽ 21 വീടുകൾ പൂർണമായും 804 വീടുകളും ഭാഗികമായും തകർന്നു. അറുപത്തിയഞ്ച് പാലങ്ങളും 10 സ്കൂളുകളും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും തകരുകയും 291.03 കിലോമീറ്റർ റോഡുകൾ ഒഴുകിപ്പോവുകയും ചെയ്തു.
ഇതുവരെ 8,733 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 4,964 പേർക്ക് താമസിക്കാവുന്ന 80 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനം തുറന്നു.
കൊഡഗു ജില്ലയിലെ വിരാജ്പേട്ട്, ഉത്തര കന്നഡ ജില്ലയിലെ അറബയിൽ ഘട്ട് ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു റെഡ് അലെർട്ടും, ബെലഗാവിയിലും ധാർവാഡിലും ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. ഹസ്സൻ, കൊടഗു ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴ വരാൻ സാധ്യത ഉണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.