ബംഗളൂരു: നഗരത്തില്‍ വില്‍ക്കുന്ന കബാബുകളില്‍ 30 ശതമാനത്തോളം ഗുണമേന്മയുള്ളവയല്ലെന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുകയാണെന്ന് വകുപ്പുമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.ബംഗളൂരു നഗരത്തിലുടനീളം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. ജൂലൈയില്‍ നടത്തിയ പ്രത്യേക പരിശോധന ഡ്രൈവില്‍ 275 കബാബ് സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 78 എണ്ണവും ഭക്ഷ്യയോഗ്യമല്ലാത്തതോ ആരോഗ്യത്തിന് ഹാനികരമായതോ ആണ്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സണ്‍സെറ്റ് യെല്ലോ, ടാർട്രസിൻ തുടങ്ങിയ രാസവസ്തുക്കള്‍ കബാബിന് കൃത്രിമ നിറം നല്‍കാനായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഗോബി ബഞ്ചൂരിയനിലും കൃത്രിമ നിറം ചേർക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. അതേസമയം, പൊതുവെ സുരക്ഷിതമെന്ന് കരുതുന്ന പച്ചക്കറികളും പഴങ്ങളും പൂർണമായും കൃത്രിമത്വത്തില്‍നിന്ന് മുക്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പച്ചക്കറികളില്‍ 266 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 10 ശതമാനവും വിഷാംശം അടങ്ങിയതോ ഫംഗസ് ബാധിച്ചവയോ ആയിരുന്നു.
പനീർ, കേക്ക് മുതലായവയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്ബ്ള്‍ പരിശോധന ഫലം ലഭിക്കാനുണ്ട്. പരാതികളെ തുടർന്ന് പി.ജികളിലെ ഭക്ഷണങ്ങളും പരിശോധിച്ചുവരുകയാണ്.പച്ചക്കറികളും പഴങ്ങളും മാംസവും വില്‍ക്കുന്നവർ വൃത്തി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.കഴിഞ്ഞ ജൂലൈയില്‍ ബംഗളൂരു നഗരത്തില്‍ 3467 ഭക്ഷണ വില്‍പനക്കാരെ പരിശോധനക്ക് വിധേയമാക്കിയതില്‍ മതിയായ ശുചിത്വമില്ലാത്തതിന്റെ പേരില്‍ 986 പേർക്ക് നോട്ടീസ് നല്‍കി. 132 കച്ചവടക്കാരില്‍ നിന്ന് 4.9 ലക്ഷം രൂപ പിഴയീടാക്കി. 96 കേസുകള്‍ രജിസ്റ്റർ ചെയ്തതായും മന്ത്രി സൂചിപ്പിച്ചു.