തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി.സർവകക്ഷി യോഗ തീരുമാനപ്രകാരമാണ്പൊതുമാർഗനിർദേശം. പൊതു ഇടങ്ങളിൽഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന രീതിയിൽ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത് എന്നാണ് മാർഗനിർദേശം.
ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടായാൽ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർ പാതയോരങ്ങളിലെ കൊടി തോരണങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻനടപടിയെടുക്കണം.
കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പർദ്ധയ്ക്ക് വഴിവെക്കാതിരിക്കാൻ മുൻകരുതൽ വേണം.
സ്വകാര്യ മതിലുകളിലും കോമ്ബൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ സ്ഥാപിക്കാം. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാം.