ബെംഗളൂരു പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനുള്ള ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. 10 വർഷം തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന നിയമനിർമാണമാണിത്. എസ്പെഐ നിയമന പരീക്ഷ, ഫസ്‌റ്റ് ഡിവിഷൻ അസിസ്‌റ്റന്റ് (എഫ്ഡിഎ) നിയമന പരീക്ഷ തുടങ്ങിയവയിൽ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപക കോപ്പിയടി കണ്ടെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.ഇത്തരം ക്രമക്കേടുകൾക്ക് കർശനമായി തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് കർണാടക പബ്ലിക് എക്‌സാമിനേഷൻ ബിൽ. ഇത്തരം കേസുകൾ പരിഗണിക്കാനുള്ള പ്രത്യേക കോടതി സജ്ജീകരിക്കുന്നതും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്ക് 28% ജിഎസ്ടി ഏർപ്പെടുത്താനുള്ള ജിഎസ്‌ടി ഭേദഗതി ബില്ലും സഭയിൽ മേശപ്പുറത്തുവച്ചു.
ഐഎസ്ബന്ധമുള്ളയാളുമായി സിദ്ധരാമയ്യ വേദി പങ്കിട്ടു:ഷായ്ക്ക് കത്തെഴുതി യത്നൽ
തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള ആളുമൊത്തു മുഖ്യമന്ത്രി സിദ്ധരാമയ്യ ഹുബ്ബള്ളിയിൽ അടുത്തയിടെ വേദി പങ്കിട്ടെന്ന് ആരോപിച്ച് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടാണിത്. ഹുബ്ബള്ളിയിൽ ഔലാദെ ഘൗസെ അസം കൺവൻഷനിലാണു മുഖ്യമന്ത്രി പങ്കെടുത്തത്. ഇയാളുടെ പശ്ചാത്തലം അറിഞ്ഞിട്ടാണോ മുഖ്യമന്ത്രിയുടെ നടപടിയെന്നും യത്നൽ ചോദ്യമുന്നയിച്ചു. എല്ലാ സമുദായക്കാരുടെയും പ്രതിനിധിയായാണു മുഖ്യമന്ത്രി പ്രവർത്തിക്കേണ്ടതെന്നും അല്ലാതെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്നും യത്നൽ പറഞ്ഞു.