ബെംഗളൂരു :കരാർ നടപടികളിലെ അഴിമതി തുടച്ചുനീക്കാൻ പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള ലാഭവിഹിതം (ടെൻഡർ പ്രീമിയം) 5 ശതമാനമായി നിയന്ത്രിച്ച് സർക്കാർ.ബില്ലുകൾ പാസാക്കുമ്പോൾ സോഫ്റ്റ്വെയർ സംവിധാനത്തിന്റെ സഹായത്തോടെ വിവിധ വകുപ്പുകൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കീഴിലുള്ള ധനവകുപ്പ് സർക്കുലർ ഇറക്കി.
50 കോടി രൂപയ്ക്കു മേലുള്ള കരാറുകൾ നൽകുന്നതിനു മുന്നോടിയായി ടെൻഡറുകളുടെ സൂക്ഷ്മ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതിക്കും സർക്കാർ രൂപം നൽകിയിരുന്നു.മന്ത്രിമാർക്കും സാമാജികർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെ ടെ 40% കമ്മിഷൻ നൽകിയാലേ കരാറുകൾ ലഭ്യമാക്കുന്നുള്ളൂ എന്നാരോപിച്ച് കർണാടക കോൺട്രാക്ടേഴ്സ് ഫെഡറേഷൻ രംഗത്തു വന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു.
ഇതിനു പിന്നാലെ 4 കോടി രൂപയുടെ ബിൽ മാറാൻ ഗ്രാമവികസന മന്ത്രിയായിരുന്ന ഈശ്വരപ്പ 40% കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബെളഗാവിയിൽ നിന്നുള്ള കരാറുകാരൻ സന്തോഷ് പാട്ടിൽ ജീവനൊടുക്കിയതു മന്ത്രിയുടെ രാജിയിൽ കലാശിച്ചിരുന്നു.