കേരളം: സ്വർണ വിലയിലെ വലിയ ഇടിവില്‍ അന്തിച്ച് നില്‍ക്കുകയാണ് നിക്ഷേപകർ. യുദ്ധ സാഹചര്യത്തില്‍ വില കത്തിക്കയറുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ വലിയ നിക്ഷേപം നടത്തിയവരില്‍ പലരും വില തുടരെ തുടരെ ഇടിയുന്നതോടെ സ്വർണത്തെ പൂർണമായും കൈയ്യൊഴിയുകയാണ്.ലാഭമെടുപ്പ് ശക്തമായതും സ്വർണ വിലയിലെ ഇടിവിന് ശക്തിപകരുന്നുണ്ട്.അതേസമയം ഇറാനിലെ നിലവിലെ യുദ്ധത്തിന് വ്യക്തമായൊരു അന്ത്യം കാണാത്ത സാഹചര്യത്തില്‍, സ്വർണ നിക്ഷേപകർക്ക് വിപണിയില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്. ഊർജ്ജ വിലയിലുണ്ടായ വർദ്ധനവ് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ഇത് സെൻട്രല്‍ ബാങ്കുകളെ പണലഭ്യത ലഘൂകരിക്കുന്ന നടപടികളില്‍ നിന്ന് പിൻതിരിപ്പിച്ചേക്കും. ഇത് സ്വർണത്തിനുള്ള പെരുമ നഷ്ടപ്പെടുന്നതിന് കാരണമാകും.മധ്യേഷ്യയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നതിനെയും ആശ്രയിച്ചിരിക്കും ഇനി എല്ലാം എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. നാറ്റിക്സിസിലെ പ്രെഷ്യസ് മെറ്റല്‍സ് അനലിസ്റ്റ് ബെർണാഡ് ദഹ്ദ തൻ്റെ ഏറ്റവും പുതിയ പ്രെഷ്യസ് മെറ്റല്‍സ് കുറിപ്പില്‍, ഇറാനുമായുള്ള യുദ്ധം എങ്ങനെ പുരോഗമിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4500 ഡോളറില്‍ താഴെയാണ് സ്വർണ വ്യാപാരം നടക്കുന്നത്.വില ഇനിയും താഴേക്ക് വീഴാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.”ഊർജ്ജ ആസ്തികള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും യുദ്ധം നീണ്ടുപോകുകയും ചെയ്താല്‍, സ്വർണവില ഒരു ഔണ്‍സിന് 4,000 ഡോളറിന്റെ താഴ്ന്ന നിലയിലെത്താൻ സാധ്യതയുണ്ട്. കാരണം ഇത്തരം സാഹചര്യത്തില്‍, സ്ഥിരമായ ഊർജ്ജ വിലകള്‍ കണക്കിലെടുത്ത് ഫെഡിനും പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും’, അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, സ്വർcത്തിന്റെ ദീർഘകാല പ്രവണത ഒരു ഔണ്‍സിന് 4,000 ഡോളറിന്റെ താഴെയായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.
ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനുള്ള നാശനഷ്ടങ്ങള്‍ പരിമിതമാണെങ്കില്‍, എണ്ണവില വേഗത്തില്‍ യുദ്ധത്തിനു മുമ്പുള്ള നിലകളിലേക്ക് തിരിച്ചെത്തിയാല്‍, സെൻട്രല്‍ ബാങ്കുകള്‍ സ്വർണം വാങ്ങുന്നതില്‍ കൂടുതല്‍ താല്പര്യം കാണിച്ചേക്കാം. ഇത് ക്രമേണ സ്വർണത്തെ 5,000 ഡോളറിന് മുകളില്‍ സ്ഥിരമായ നിലകളിലേക്ക് തിരികെ എത്തിച്ചേക്കാം.”സമീപകാലത്ത് സ്വർണം ചില പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തില്‍ ഈ അമൂല്യ ലോഹത്തില്‍ തങ്ങള്‍ ശുഭാപ്തിവിശ്വാസികളാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ ഭൗമരാഷ്ട്രീയപരമായ പ്രക്ഷുബ്ധതയും വർദ്ധിച്ചുവരുന്ന സർക്കാർ കടവും കാരണം അഭൂതപൂർവമായ അനിശ്ചിതത്വം നേരിടുന്നത് തുടരുന്നതിനാല്‍, വർഷത്തിന്റെ തുടക്കത്തില്‍ നിക്ഷേപകർ സ്വർണം വാങ്ങാൻ ഉണ്ടായ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് സാക്സോ ബാങ്കിലെ ഹെഡ് ഓഫ് കമ്മോഡിറ്റി സ്ട്രാറ്റജിസ്റ്റ് ഒലെ ഹാൻസൻ. നിക്ഷേപകർക്ക് വീണ്ടും താല്പര്യമുണ്ടാകണമെങ്കില്‍ നിലവിലെ പ്രിയം കുറയണം, അദ്ദേഹം പറഞ്ഞു. സാങ്കേതികപരമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം, ഊർജ്ജ വില വർധിക്കുന്നതിലൂടെയുണ്ടാകുന്ന വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ഭീഷണിയാണ് യുദ്ധത്തിനിടയിലും സ്വർണ്ണം ഒരു സുരക്ഷിത താവളമായി പെരുമാറാത്തതിന്റെ പ്രധാന കാരണം എന്ന് വിശകലന വിദഗ്ധർ പറഞ്ഞു.കേരളത്തിലെ വിലഔണ്‍സ് വില 4000 ഡോളറിന് താഴെ എത്തിയാല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വർണ വില 12300 ന് അടുത്തോ അതിന് താഴേക്കോ എത്താം. പവൻ വില ഒരു ലക്ഷത്തിന് താഴെയാകും. യുദ്ധത്തിനിടയിലും ഇത്രയും വലിയൊരു ഇടിവ് സംഭവിച്ചാല്‍ സ്വർണ വിലയിലുണ്ടാകുന്ന വലിയ ട്വിസ്റ്റായിരിക്കും അത്.