ബെംഗളൂരു : അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ വയോധികയുടെ ചെക്ക് ഇൻ ബാഗില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍.ബെംഗളൂരുവില്‍ നിന്ന് അബുദാബി വഴി അമേരിക്കയിലേക്ക് യാത്ര ചെയ്ത 62കാരിയാണ് പരാതിക്കാരി. ചെക്കിൻ കൌണ്ടറില്‍ സാക്ഷ്യപ്പെടുത്തിയ സ്വർണം, വജ്ര ആഭരണം, മരുന്ന്, യുഎസ് ഡോളർ എന്നിവയാണ് കാണാതായതെന്നാണ് പരാതി. ശാന്ത രമേഷ് കശിൻകുന്തി എന്ന 62കാരിക്കാണ് ബെംഗളൂരു എയർപോർട്ടില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായത്. നിലവില്‍ അമേരിക്കയില്‍ താമസമാക്കിയ ദാർവാഡ് സ്വദേശിയാണ് ശാന്ത രമേഷ്. സ്വദേശമായ ഹുബ്ബളി, ദാർവാഡ് ഇവർ പതിവായി സന്ദർശിക്കാറുണ്ട്. 2025 നവംബർ 15നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആകാശ എയർലൈനിലാണ് ഇവർ അബുദാബിയില്‍ എത്തിയത്. 790 ഗ്രാം സ്വർണം, 8 ലക്ഷം വില വരുന്ന വജ്ര ആഭരണം, 20000 രൂപ വിലവരുന്ന മരുന്നുകള്‍, 200 യുഎസ് ഡോളർ എന്നിവയായിരുന്നു 62കാരി വിമാനത്താവളത്തില്‍ സാക്ഷ്യപ്പെടുത്തിയ വിലയേറിയ വസ്തുക്കള്‍. ചെക്കിൻ നടപടികള്‍ പൂർത്തിയാക്കിയ ശേഷം ബാഗ് ടാഗ് ചെയ്ത് സുരക്ഷാ പരിശോധനയും പൂർത്തിയാക്കി വയോധിക യാത്ര തുടർന്നു.സ്യൂട്ട് കേസില്‍ കേടുപാടില്ല, പക്ഷേ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലഅബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ലഗേജ് പരിശോധിക്കുമ്പോഴാണ് വിലയേറിയ വസ്തുക്കള്‍ കാണാതായെന്ന് വ്യക്തമാവുന്നത്. എന്നാല്‍ സ്യൂട്ട് കേസില്‍ പ്രത്യക്ഷമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നുമില്ല. ഉടൻ തന്നെ വയോധിക അബുദാബി വിമാനത്താവള അധികൃതരെ വിവരം അറിയിച്ച് ആകാശ എയർലൈനിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു. എന്നാല്‍ നിരവധി തവണ പരാതിപ്പെട്ട ശേഷവും കൃത്യമായ നടപടി വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് വയോധിക പരാതിപ്പെടുന്നത്. 2026 ജനുവരി 7 ന് ഇന്ത്യയിലെത്തിയ 62കാരി പൊലീസ് സഹായം തേടിയിരുന്നു. ഇതനുസരിച്ച് ബെംഗളൂരു വിമാനത്താവളത്തിലെ സിസിടിവികള്‍ പരിശോധിക്കുകയും സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലും നഷ്ടമായ വസ്തുക്കളുടെ സൂചന ലഭിക്കാതെ വന്നതോടെയാണ് 62കാരി ജനുവരി 31ന് എയർപോർട്ട് പൊലീസില്‍ പരാതി നല്തിയത്. അജ്ഞാതരായ ആളുകള്‍ മോഷ്ടിച്ചുവെന്നാണ് പരാതി.