ദില്ലി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്. കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.
ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജ വച്ചതിന് തൊട്ടു പിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്‍റെ വിമര്‍ശനം. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു.
രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ആസാദിന്‍റെ രാജിക്കത്തിലുള്ളത്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നുമാണ് വിമര്‍ശനം. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒരുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരുച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തു എന്നും രാദിക്കത്തില്‍ ഗുലാം നബി ആസാദ് വിമര്‍ശിക്കുന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുനല്‍കിയെന്നും വിമര്‍ശനമുണ്ട്.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അവസാന ദിനത്തെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇന്ന് വിരമിക്കാനിരിക്കെ അവസാന ദിവസത്തെ കോടതി നടപടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്ത് (ലൈവ് സ്ട്രീം) സുപ്രീംകോടതി.
സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോടതി നടപടികള്‍ പൊതുജനം കാണുന്നതിന് വേണ്ടി തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഒന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് എന്‍.വി. രമണ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. ലൈവ് സ്ട്രീം ലിങ്ക്: https://webcast.gov.in/events/MTc5Mg
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (ജസ്റ്റിസ് യു.യു. ലളിത്) നാളെ ചുമതലയേല്‍ക്കും. 74 ദിവസത്തിന് ശേഷം 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. പ്രമാദമായ നിരവധി കേസുകളില്‍ ക്രിമിനല്‍ വക്കീലായിരുന്ന യു.യു. ലളിത് ബാറില്‍ നിന്ന് സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ടെത്തുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എസ്.എ. ബോബ്ഡെയുടെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ എന്‍.വി. രമണ 16 മാസത്തിന് ശേഷമാണ് വിരമിക്കുന്നത്. ലളിതിനു പിന്നാലെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.വൈ. ചന്ദ്രചൂഡിന്‍റെ മകന്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പരമോന്നത ന്യായാധിപ പദവിയിലെത്തും.
ഡല്‍ഹി ബാറില്‍ നിന്ന് ഡല്‍ഹി ഹൈകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് യു.ആര്‍. ലളിതിന്‍റെ മകനായി 1957ല്‍ മഹാരാഷ്ട്രയിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം 1983ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകവൃത്തി തുടങ്ങി. 1986ല്‍ സുപ്രീംകോടതിയിലേക്കു വരുകയും 2004ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുകയും ചെയ്തു. 10 വര്‍ഷം കഴിഞ്ഞ് ജഡ്ജിയായി മാറി.
ബാബരി മസ്ജിദ് ധ്വംസനം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി പ്രമാദമായ നിരവധി കേസുകളില്‍ പ്രതിഭാഗം ക്രിമിനല്‍ വക്കീലായിരുന്ന ലളിത്, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊളീജിയം നടത്തിയ ആദ്യ ജഡ്ജി നിയമന ശിപാര്‍ശയിലൂടെയാണ് 2014 ആഗസ്റ്റ് 13ന് സുപ്രീംകോടതി ജഡ്ജിയാകുന്നത്.
തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്‍റെയും അഭിഭാഷകനായിരുന്നു ലളിത്. ബാബരി ഭൂമി കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ലളിത് വാദം കേള്‍ക്കാനിരുന്നപ്പോള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറി.
ആശാറാം ബാപ്പു കേസ് അടക്കം അഭിഭാഷകനായ കാരണത്താല്‍ ജസ്റ്റിസ് ലളിത് പിന്മാറിയ കേസുകള്‍ നിരവധിയാണ്. അഞ്ചില്‍ മൂന്നു ജഡ്ജിമാരുടെ പിന്തുണയോടെ മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ് നിരോധിച്ച ബെഞ്ചില്‍ ലളിതുമുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗം വസ്ത്രത്തിനുമേല്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമം അല്ല എന്ന മുംബൈ ഹൈകോടതി വിധി റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്.