ബെംഗളൂരുവില്‍ 32 കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 17 ലക്ഷം രൂപ. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിയാണ് സ്വകാര്യ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയത്.2022 ലാണ് ഫേസ്ബുക്ക് വഴി സ്മരൂപ് ഗൗഡയെ യുവതി പരിചയപ്പെടുന്നത്. ചാറ്റിങ് സൗഹൃദത്തിലേക്ക് വഴി മാറിയപ്പോള്‍ പരസ്പരം നമ്ബറുകള്‍ കൈമാറി. പിന്നീട് നേരില്‍ കാണുകയും ബന്ധം വളരുകയും ചെയ്തു. ഒരു കോടതി കേസ് കാരണം താൻ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ഗൗഡ യുവതിയെ വിശ്വസിപ്പിക്കുകയും 4.42 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.
പിന്നെയും പണം ചോദിച്ചെങ്കിലും യുവതി നിരസിച്ചു. തുടർന്ന് സ്വകാര്യ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടർന്ന് 12.82 ലക്ഷം കൂടി ഇയാള്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തു. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫോണില്‍ അടക്കം ബ്ലോക്ക് ചെയ്തു. തുടർന്ന് നേരില്‍ കണ്ടപ്പോള്‍ തന്നെ പരസ്യമായി മർദ്ദിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.അതിനുശേഷം ഗൗഡയുടെ കൂട്ടാളികള്‍ യുവതിയെ കണ്ട് ഒത്തുതീർപ്പായി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും പൊലീസില്‍ പരാതി കൊടുത്താല്‍ “ഭീകരമായ പ്രത്യാഘാതങ്ങള്‍” നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
വഞ്ചന, പീഡനം, ഭീഷണി, ആക്രമണം എന്നീ കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു.
 
