ബെംഗളൂരു: അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസിൽ നാല് ബംഗ്ലാദേശ് പൗരരെ മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ പ്രത്യേക എൻ.ഐ .എ. കോടതി. സക്കീർ ഖാൻ, ബാദൽ ഹൗലാദാർ, കബീർ താലൂക്ക്ദാർ, മുഹമ്മദ് ബച്ചുഘരാമി എന്നിവരെയാണ് ശിക്ഷിച്ചത്. നാലുപേരോടും 20,000 രൂപ വീതം പിഴയൊടുക്കാനും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരുമാസം കൂടി തടവനുഭവിക്ക ണമെന്നും വിധിന്യായത്തിൽ പറഞ്ഞു.ഫോറിനേഴ്സ് ആക്ടിലെയും പാസ്പോർട്സ് (എൻട്രി ഇൻ ടു ഇന്ത്യ) ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ബംഗ്ലാദേശിൽനിന്ന് ബെനാ പോൾ, ജെസ്റ്റോർ, അഖൗര വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി വന്നവരാണ് നാലുപേരുമെന്ന് എൻ.ഐ.എ. അറിയിച്ചു.
ബെംഗളൂരുവിലെത്തിയ ഇവർ വ്യാജമായി ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ സമ്പാദിക്കുകയും മാലിന്യസംസ്കരണ ബിസിനസ് നടത്തുകയും ചെയ്തുവരുകയായിരുന്നു.ഇവരുടെ ബിസിനസ് യൂണി റ്റിലേക്ക് ബംഗ്ലാദേശിൽനിന്ന് ആളുകളെ കടത്തിക്കൊണ്ടുവ രുകയും ചെയ്തു. ഇങ്ങനെയെത്തിച്ചവർക്ക് താമസിക്കാൻ ഭൂമി പാട്ടത്തിനെടുത്ത് ഷെഡ്ഡുകൾ നിർമിച്ചു.രഹസ്യവിഭാഗം നൽകിയ വി വരത്തിന്റെയടിസ്ഥാനത്തിൽ 2023 നവംബറിൽ ഇവരുടെ പേരിൽ എൻ.ഐ.എ. സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ഇവരുൾപ്പെടെ 12 പേർ അറസ്റ്റിലായി. 2024 ഫെബ്രുവരിയിൽ പ്രതികളുടെ പേരിൽ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു. 2024 മേയിൽ രണ്ടു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു.