ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൻ മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞ് നാർക്കോട്ടിക് കണ്ട്രോള് ബ്യൂറോ.വിദേശവനിതയുടെ കൈയില്‍ നിന്നും 23.88 കോടി രൂപ വിലമതിക്കുന്ന 4.776 കിലോഗ്രാം കൊക്കെയ്ൻ എൻ.സി.ബി സംഘം പിടിച്ചെടുത്തു. ബാഗേജിലെ വസ്ത്രങ്ങള്‍ കൊക്കെയ്നില്‍ മുക്കിയനിലയിലായിരുന്നു.അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവതിയുടെ അറസ്റ്റ്. സോ പോളോയില്‍ നിന്ന് ദോഹയിലേക്കും പിന്നീട് ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്കും സഞ്ചരിക്കുന്ന ഒരു യാത്രക്കാരി മയക്കുമരുന്ന് കൈവശം വച്ചിട്ടുണ്ടെന്ന് ബെംഗളൂരു യൂണിറ്റിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.യുവതിയുടെ ബാഗുകളും മറ്റ് സാധനങ്ങളും എൻ.സി.ബി. സംഘം പരിശോധിച്ചപ്പോള്‍ ഏകദേശം 4-5 കിലോയ്ക്ക് സമീപം വരുന്ന കൊക്കെയിൻ കണ്ടെത്തുകയായിരുന്നു. വിപണിവില ഏകദേശം 23 കോടിയിലധികമാണെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ബാഗേജ് പരിശോധിച്ചപ്പോള്‍ അടിഭാഗത്ത് മറഞ്ഞിരിക്കുന്ന അറകളില്‍ നാല് ഹാൻഡ്ബാഗുകള്‍ കണ്ടെത്തി. ഇതില്‍ കൊക്കെയ്ൻ രാസപരമായി കലർത്തിയ ഒന്നിലധികം വസ്ത്രങ്ങളുടെ കട്ടിംഗുകളും ഉണ്ടായിരുന്നു. കളളക്കടത്തിൻറെ ഉറവിടം, ലക്ഷ്യ സ്ഥാനം,കടത്ത് ശ്യംഖല എന്നിവ കണ്ടെത്തുന്നതിനായും കൂടുതല്‍ ചോദ്യം ചെയ്യുന്നതിൻറെ ഭാഗമായും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.