ബെംഗളൂരു∙ സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി യശ്വന്ത്പുര റെയിൽവേ സ്റ്റേഷനേയും മത്തിക്കരെ ബിഇഎൽ റോഡിനേയും ബന്ധിപ്പിച്ച് ഡബിൾ ഡെക്കർ മേൽപാലം വരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിച്ച ബജറ്റിലാണ് പാലം നിർമാണത്തിന് അനുമതി നൽകിയത്. തുക സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനമില്ലെങ്കിലും സബേർബൻ പദ്ധതിയുടെ ഭാഗമായാണ് പാലം നിർമിക്കുന്നത്. ആദ്യമായാണ് സബേർബൻ പാതയും റോഡും ഒരുമിക്കുന്ന പാലം വരുന്നത്. നിലവിൽ ബിഇഎൽ സർക്കിൾ മുതൽ മത്തിക്കരെ സിഗ്‌നൽ വരെ മേൽപാലം ഉണ്ട്.
ഇതിന് തുടർച്ചയായാണ് പുതിയ ഇരട്ടപ്പാലവും വരിക. 24.86 കിലോമീറ്ററാണ് നിർദിഷ്ട ബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ പാത. ഇതിൽ 7.72 കിലോമീറ്റർ ദൂരം മേൽപാലത്തിലൂടെയാണ് കടന്നുപോകുന്നത്. 14 സ്റ്റേഷനുകളിൽ 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്. ചിക്കബാനവാര, മൈദറഹള്ളി, ഷെട്ടിഹള്ളി, ജാലഹള്ളി, യശ്വന്ത്പുര, ലൊട്ടഗോലഹള്ളി, ഹെബ്ബാൾ, കനകനഗർ, നാഗവാര, കാവേരിനഗർ, ബനസവാടി, സേവാനഗർ, കസ്തൂരി നഗർ. ബയ്യപ്പനഹള്ളി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ നിർമിക്കുന്നത്.
മെട്രോയ്ക്ക് പിന്നാലെ സബേർബൻ പാതയെ ബന്ധിച്ച് മേൽപാലം വരുന്നതോടെ മൾട്ടി മോഡൽ ഗതാഗത ഹബ്ബായി യശ്വന്ത്പുര മാറും. നിലവിൽ മെട്രോ സ്റ്റേഷനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിച്ചുള്ള കാൽനട മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ രണ്ടാമത്തെ റെയിൽവേ ടെർമിനലായ യശ്വന്ത്പുര 380 കോടിരൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. 2025നാണ് ടെർമിനൽ നവീകരണം പൂർത്തിയാകുക. 148 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ പാത 4 ഇടനാഴികളിലായാണ് നിർമിക്കുന്നത്. 57 പുതിയ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
സംസ്ഥാനത്ത് പുതിയ മദ്യനയം; ഇന്നും നാളെയും ചര്‍ച്ച
തിരുവനന്തപുരം: പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി ഇന്നും നാളെയുമായി സര്‍ക്കാര്‍തല ചര്‍ച്ച. കള്ള് ഷാപ്പ് ഉടമകളും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.ആദ്യദിനം കള്ള് ഷാപ്പ് ഉടമകളുമായാണ് ചര്‍ച്ച നടക്കുന്നത്.കള്ള് ഉത്പാദനത്തിലെ കുറവ് പരിഹരിച്ച് വിനോദസഞ്ചാരമേഖലയിലടക്കം കൂടുതല്‍ സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വേണമെന്നതും ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ശക്തമാക്കണം എന്നതുമാണ് പരമ്ബരാഗത വ്യവസായ മേഖലയില്‍ നിന്ന് ഉയരുന്ന ആവശ്യം.
അതേസമയം, ഫസ്റ്റ് പോയിന്റില്‍ തന്നെ മുഴുവന്‍ നികുതിയും ഏര്‍പ്പെടുത്തണമെന്ന് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ഒരു ആവശ്യം.ലൈസന്‍സ് തുകയായ 30 ലക്ഷം രൂപയില്‍ മാറ്റം വരുത്തരുതെന്ന ആവശ്യവും ഉടമകള്‍ മുന്നോട്ടിവെയ്ക്കും. 30 മുറികള്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന ആവശ്യവും മുന്നോട്ടുവയ്ക്കും.