ബെംഗളൂരു: ഒരുവർഷം അഞ്ചു സിലിൻഡർ പാചകവാതകം സൗജന്യം, ക്ഷേമപെൻഷനുകൾ വർധിപ്പിക്കും തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളുമായി ജെ.ഡി.എസിന്റെ പ്രകടനപത്രിക. വനിതാശാക്തീകരണം, കർഷകക്ഷേമം, സാമൂഹികക്ഷേമം, യുവജനക്ഷേമം തുടങ്ങി 12 ഇനങ്ങളുള്ള പ്രകടനപത്രികയാണ് ജെ.ഡി.എസ്. പുറത്തിറക്കിയത്. കർഷകയുവാക്കളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് രണ്ടുലക്ഷം രൂപ സബ്‌സിഡി നൽകുമെന്ന നേരത്തേയുള്ള വാഗ്ദാനവും പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽനടന്ന പഞ്ചരത്ന യാത്രയുടെ ഭാഗമായി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പാർട്ടി പ്രകടനപത്രിക തയ്യാറാക്കിയത്. ബെംഗളൂരുവിൽനടന്ന ചടങ്ങിൽ എച്ച്.ഡി. ദേവഗൗഡ പത്രിക പുറത്തിറക്കി.മാരകരോഗങ്ങൾക്ക് 25 ലക്ഷം വരെ ചികിത്സാസഹായം, കർഷകർക്ക് ഓരോ ഏക്കറിനും 10,000 രൂപ സബ്‌സിഡി, കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 2000 രൂപ അലവൻസ്, ഗർഭിണികൾക്ക് ആറുമാസം ആറായിരം രൂപ വീതം അലവൻസ്, വിധവാപെൻഷൻ 900-ത്തിൽനിന്ന് 2500 ആക്കും, വാർധക്യപെൻഷൻ 5000 ആക്കും, സർക്കാർകോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൈക്കിളുകളും വൈദ്യുത ഇരുചക്രവാഹനങ്ങളും വിതരണംചെയ്യും തുടങ്ങിയവയാണ് മറ്റ് പ്രധാനപ്രഖ്യാപനങ്ങൾ. സംസ്ഥാനത്തെ സ്വകാര്യസ്ഥാപനങ്ങളിൽ കന്നഡിഗർക്ക് സംവരണമേർപ്പെടുത്തുമെന്നും കേന്ദ്രസർക്കാരിന്റെ വിവിധ പ്രവേശനപ്പരീക്ഷകളും യോഗ്യതാപരീക്ഷകളും കന്നഡയിൽക്കൂടി എഴുതാനുള്ള സൗകര്യമൊരുക്കാൻ പദ്ധതി തയ്യാറാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.