ബംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേരെ ബെളഗാവി പൊലീസ് അറസ്റ്റ് ചെയ്തു.സെപ്റ്റംബര്‍ അഞ്ചിന് നടന്ന സംഭവം 18ന് പ്രതികളിലൊരാള്‍ കവര്‍ച്ച കേസില്‍ പിടിയിലായതോടെയാണ് പുറത്തുവന്നത്. ഗോഖക് സ്വദേശികളായ രമേശ് ഉദ്ദപ്പ കിലാരി, ദുര്‍ഗപ്പ സോമലിംഗ, യല്ലപ്പ സിദ്ധപ്പ, കൃഷ്ണപ്രകാശ് പൂജാരി, രാമസിദ്ധ ഗുരുസിദ്ധപ്പ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള കേസിലെ ആറാം പ്രതി ബസവരാജ് വസന്ത് കിലാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാനഭംഗത്തിനിരയായ യുവതിയുടെ സുഹൃത്താണ് വസന്ത് കിലാരി. യുവതിയെയും കാമുകനെയും വസന്ത് വീട്ടിലേക്ക് ചായകുടിക്കാൻ ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൂട്ടിയിട്ട ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി.
പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെയും കാമുകനെയും മര്‍ദിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. യുവതിയുടെ ബാഗില്‍നിന്ന് പണവും ആഭരണങ്ങളും എ.ടി.എം കാര്‍ഡുമടക്കം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. പിന്നീട് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം വിട്ടയച്ചു. പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. സെപ്റ്റംബര്‍ 18ന് കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിടികൂടിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ട ബലാത്സംഗം അടക്കം പല കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി പ്രതികള്‍ സമ്മതിച്ചത്.
ഇവരില്‍നിന്ന് ആറ് ബൈക്കുകള്‍, ഒമ്ബത് മൊബൈല്‍ഫോണുകള്‍, ചരക്കുവാഹനം എന്നിവയും കണ്ടെടുത്തു. പീഡനത്തിരയായ യുവതിയെ സെപ്റ്റംബര്‍ 29ന് കണ്ടെത്തിയ പൊലീസ് അവരെ പറഞ്ഞുബോധ്യപ്പെടുത്തിയ ശേഷം പരാതി നല്‍കിക്കുകയായിരുന്നു. ഈ കേസില്‍ ഒക്ടോബര്‍ ഒന്നിന് രമേശ് ഉദ്ധപ്പ കിലാരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.