തൃശ്ശൂർ: ഇന്ന് രാവിലെയോടെയാണ് തൃശ്ശൂരിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒളിവിൽ പോയ മകൻ അനീഷിനായി (30 ) തെരച്ചിൽ തുടരുകയാണ്.
കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇഞ്ചക്കുണ്ടുകാർ. വീടിന് പുറത്തുള്ള റോഡിൽ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും.
വെട്ടുകത്തിയുമായി എത്തിയ മകൻ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട് അനീഷ് വെട്ടി. മുഖത്ത് പലതവണ വെട്ടി മുഖം വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്.
മകൻ ആക്രമിക്കാൻ തുടങ്ങിയതോടെമാതാപിതാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്.പള്ളിയിൽ പോയി വരുന്നവരാണ് നടുറോഡിൽ മൃതദേഹം കണ്ടത്.
എന്നാൽ കൊലപാതക വിവരം നേരത്തെ തന്നെ അനീഷ് പൊലീസിൽ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അനീഷ് അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെയായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്.ഇവർ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം. അനീഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.