
ബെംഗളുരു സ്റ്റുഡന്റ് വീസയിൽ യുകെയിലേക്കു പോകാൻ വ്യാജ രേഖകളുമായി എത്തിയ വയനാട് താഴത്തു വീട്ടിൽ സോജു (22) ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. ഇതിനെ തുടർന്നു വ്യാജ വീസയും സർട്ടിഫിക്കറ്റുകളും തരപ്പെടുത്തി കൊടുക്കുന്ന റാക്കറ്റിനെ കണ്ടെത്താനായി ബെംഗളൂരുവിലും കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ചു. ഗുൽബർഗ സർവകലാശാല യ്ക്കു കീഴിലെ എൻവി ഡിഗ്രി കോളജിലെ വ്യാജ മാർക്ക് ലിസ്റ്റും വ്യാജ വീസ രേഖകളുമാണു സോജുവിൽ നിന്നു എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്
ബ്രിട്ടിഷ് എയർവേയ്സ് വിമാനത്തിൽ പോകാനെത്തിയ സോജുവിനെ ചോദ്യം ചെയ്തതിൽ നിന്നാണു കേരളത്തിലേത് ഉൾപ്പെടെയുള്ള വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ കൺസൽറ്റൻസി ജീവനക്കാരനായ ഡെന്നിക്കു 9 ലക്ഷം രൂപ നൽകിയാണു യുകെ സ്റ്റുഡന്റ് വീസ തരപ്പെടുത്തിയത്. തുടർന്ന് ഡെന്നി പരിചയപ്പെടുത്തിയ ബെംഗളൂരുവിലെ അനുരാഗിന് 65,000 രൂപ നൽകി മാർക്ക് ലിസ്റ്റ് തരപ്പെടുത്തി. മൂവരെയും പ്രതികളാക്കി ബെംഗളൂരു വിമാനത്താവള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.