Home Featured ബെംഗളൂരുവില്‍ നിന്ന് കണ്ണൂരില്‍ എത്തിയ ട്രെയിനില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് രണ്ട് കോടിയുടെ എംഡിഎംഎ

ബെംഗളൂരുവില്‍ നിന്ന് കണ്ണൂരില്‍ എത്തിയ ട്രെയിനില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് രണ്ട് കോടിയുടെ എംഡിഎംഎ

by കൊസ്‌തേപ്പ്

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്ന് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച  എംഡിഎംഎയാണ്  പിടികൂടിയത്. സംഭവത്തില്‍ പ്രതി ഓടി രക്ഷപ്പെട്ടു.  രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്ക്മരുന്ന് പിടിച്ചത്. 

അതിനിടെ, വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഇവരില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേ സമയം വയനാട്ടില്‍ പലയിടത്തും ലഹരി സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങാനാണ് തീരുമാനം. 

ലഹരി എത്തിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും നിരീക്ഷിച്ച് അവസരോചിതമായി അധികാരികളെ അറിയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തും മറ്റും സ്ഥിരമായി വന്നു.

ഒന്നര വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവച്ച്‌ വീട്ടുകാര്‍; ആള്‍ ജീവനോടെയുണ്ടെന്ന് വാദം

മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ 18 മാസത്തോളം വീട്ടില്‍ സൂക്ഷിച്ച്‌ കുടുംബം. കോമയിലാണെന്ന് കരുതിയെന്നാണ് ഭാര്യ പറയുന്നത്. കാണ്‍പൂരിലാണ് സംഭവം.

ആദായ നികുതി വകുപ്പ് ജീവനക്കാരനായിരുന്ന വിമലേഷ് ദീക്ഷിതിന്‍റെ മൃതദേഹമാണ് സംസ്കരിക്കാതെ 18 മാസത്തോളം വീട്ടില്‍ സൂക്ഷിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്‍റെ ഭാര്യ എന്നും രാവിലെ മൃതദേഹത്തില്‍ ഗംഗാജലം തളിക്കുമായിരുന്നു. കോമയില്‍ നിന്ന് തന്‍റെ ഭര്‍ത്താവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഭാര്യയുടെ വിശദീകരണം. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.

ഹൃദ്രോഗം ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നാണ് വിമലേഷ് ദീക്ഷിത് മരിച്ചതെന്ന് ഒരു സ്വകാര്യ ആശുപത്രി നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാണ്‍പൂര്‍ പൊലീസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം കോമയിലാണെന്ന് കരുതിയ കുടുംബാംഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അലോക് രഞ്ജന്‍ പറഞ്ഞു.

ദീക്ഷിതിന്‍റെ പെന്‍ഷന്‍ ഫയല്‍ നീങ്ങാത്തതിനാല്‍ കാണ്‍പൂരിലെ ആദായ നികുതി ഉദ്യോഗസ്ഥരാണ് വിഷയം അന്വേഷിക്കണമെന്ന് അഭ്യര്‍ഥിച്ചതെന്ന് അലോക് രഞ്ജന്‍ വിശദീകരിച്ചു. പൊലീസുകാരും മജിസ്‌ട്രേറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വെള്ളിയാഴ്ച റാവത്പൂര്‍ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോള്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം ആവര്‍ത്തിച്ചു.

ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി മൃതദേഹം ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം അനുവാദം നല്‍കി. വൈദ്യപരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. വിഷയം വിശദമായി പരിശോധിക്കാന്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സിഎംഒ അറിയിച്ചു.

അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ദീക്ഷിത് കോമയിലാണെന്നാണ് അയല്‍വാസികളോടും കുടുംബം പറഞ്ഞിരുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ ദീക്ഷിതിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group