കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകൾ ട്വിറ്റർ നൽകിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്ന് മക്സ് പിന്മാറിയത്.മസ്കിന്റെ ആവശ്യങ്ങളെ ട്വിറ്റർ ബഹുമാനിച്ചില്ലെന്നും കരാർ പാലിക്കാത്തതിന് കമ്ബനി പറഞ്ഞ ന്യായങ്ങൾ നീതീകരിക്കാനാകില്ലെന്നും മസ്കിന്റെ അഭിഭാഷകൻ മൈക്ക് റിംഗ്ലർ വ്യക്തമാക്കി.
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ട്വിറ്റർ ഏറ്റെടുക്കൽനീക്കത്തിൽ നിന്ന് പിന്മാറുമെന്ന് മസ്ക് നിരവധി തവണ കത്തുകളിലൂടെ കമ്ബനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കമ്ബനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം മസ്കിന് കൈമാറാമെന്നാണ് ട്വിറ്റർ മറുപടി നൽകിയിരുന്നത്.
സജീവ ഉപയോക്താക്കളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകൾ ഉള്ളതെന്ന് കമ്ബനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് ‘സ്പാം ബോട്ടുകൾ’ നീക്കം ചെയ്യുക എന്നതാണ് തന്റെ മുൻഗണനകളിലൊന്നെന്ന് മസ്ക് അടുത്തിടെ പറഞ്ഞിരുന്നു.
മസ്ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കാനിരുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്.