ബെംഗളൂരു: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ മദ്യലഹരിയില്‍ പൊലീസിനോട് കയര്‍ത്തും അസഭ്യംപറഞ്ഞും യുവതിയുടെ അഴിഞ്ഞാട്ടം.ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലാണ് നാടകീയരംഗങ്ങളുണ്ടായത്. ഒടുവില്‍ പൊലീസുകാര്‍ തന്നെ ഇടപെട്ട് അനുനയിപ്പിച്ച് യുവതിയെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.നിരവധി പബ്ബുകളും ബാറുകളും പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നോ പാര്‍ക്കിങ് മേഖലയില്‍ യുവതി വാഹനം നിര്‍ത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതി വാഹനം നിര്‍ത്തിയിരുന്നത് പാര്‍ക്കിങ് നിരോധിതമേഖലയിലാണെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പൊലീസുകാരൻ ഇത് ചോദ്യംചെയ്തു.
ഇതോടെ യുവതി പൊലീസുകാരന് നേരേ കയര്‍ത്തു. പൊലീസും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് യുവതി പൊലീസുകാരന് നേരേ അസഭ്യവര്‍ഷം നടത്തിയത്. പ്രശ്നം വഷളായതോടെ യുവതിയെ അനുനയിപ്പിച്ച് തിരികെ അയക്കാനായി പൊലീസിന്റെയും നാട്ടുകാരുടെയും ശ്രമം. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഇതിനായി സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായംതേടി.
എന്നാല്‍, ഈ സമയത്തും യുവതി പൊലീസിന് നേരേ കയര്‍ക്കുകയായിരുന്നു. ഓട്ടോയില്‍ വീട്ടിലെത്തിക്കാൻ സഹായത്തിനെത്തിയ യുവതിയെയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും പിടിച്ചുതള്ളുകയും ചെയ്തു. ഒടുവില്‍ പൊലീസുകാരുടെ സഹായത്തോടെ മറ്റൊരുസ്ത്രീക്കൊപ്പം യുവതിയെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഭവത്തില്‍ യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.
ജയ്പൂരിലേക്ക് തക്കാളി കൊണ്ടുപോയ ലോറി കാണാനില്ലെന്ന് പരാതി
ബംഗുളൂരുവില്‍ നിന്നും രാജസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയ ലോറി കാണാതായാതായി പരാതി. വ്യാഴാഴ്ച കോലാറില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട ലോറിയാണ് കാണാതായത്.21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളിയാണ് ലോറിയിലുള്ളത്. കോലാറിലെ എസ്വിടി ട്രേഡേഴ്സിലെ മുനിറെഡ്ഡിയുടെതാണ് ലോറി.ജൂലൈ 29 ന് രാത്രി 8.30 വരെ വാഹനത്തിന്റെ ഡ്രൈവര്‍ മുനിറെഡ്ഡിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് വിവരമൊന്നുമില്ല. ട്രക്ക് എന്തെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ടോ അതോ നെറ്റ്വര്‍ക്ക് പ്രശ്നമാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വ്യക്തത വരുത്താനായി ജയ്പൂരിലെ ലോക്കല്‍ പോലീസുമായി ബന്ധപ്പെടാനും കോലാര്‍ പോലീസ് തീരുമാനിച്ചു.