ദൃശ്യം പോലെ ഭാഷാതീതമായി ജനപ്രീതി നേടിയ ഒരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊന്നില്ല. 2013 ക്രിസ്മസിന് കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തുമ്പോള്‍ ജീത്തു ജോസഫോ മോഹന്‍ലാലോ സിനിമാപ്രേമികളോ കരുതിയിരുന്നില്ല ചിത്രം ഒരു കള്‍ട്ട് ആയി മാറുമെന്ന്. പക്ഷേ അത് സംഭവിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് അവിടങ്ങളിലെല്ലാം വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2021 ഫെബ്രുവരിയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്.
ആദ്യ ഭാഗത്തിന് സമാനമായി തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം 2 അവിടങ്ങളിലെല്ലാം ശ്രദ്ധ നേടി. അജയ് ദേവ്ഗണ് നായകനായ ഹിന്ദി പതിപ്പ് 2022 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ഭാഷാ അതിരുകള്‍ക്കപ്പുറത്തുള്ള ദൃശ്യം ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തുന്നു. ദൃശ്യത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം അണിയറയില്‍ ഒരുങ്ങാനിരിക്കുന്നു എന്നതാണ് അത്.ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷിക്കപ്പെടുന്നതുപോലെ പ്രോജക്റ്റ് യാഥാര്‍ഥ്യമാവുന്നപക്ഷം ഹിന്ദി, മലയാളം പതിപ്പുകള്‍ ഒരുമിച്ച്, ഒരേ ദിവസം തിയറ്ററുകളില്‍ എത്തിക്കാനാണ് കൂട്ടായ തീരുമാനമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ട്.കേരളത്തില്‍ മലയാളം പതിപ്പും കേരളത്തിന് പുറത്ത് ഹിന്ദി പതിപ്പുമാവും റിലീസ് ചെയ്യുക. ഭാഷാതീതമായി വലിയ കാത്തിരിപ്പ് ഉയര്‍ത്തുന്ന പ്രോജക്റ്റ് എന്ന നിലയില്‍ സ്പോയ്ലര് ഒഴിവാക്കാനാണ് ഒരേ ദിവസം റിലീസ് പ്ലാന്‍ ചെയ്യുന്നത്.
അതേസമയം ദൃശ്യം തെലുങ്ക് ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കളും ഈ പ്രോജക്റ്റിലേക്ക് എത്താനുള്ള സാധ്യതയും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ തെലുങ്ക് പതിപ്പും ഒരുമിച്ച് ഇറങ്ങും. തിരക്കഥ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ എന്ന് എത്തുമെന്ന് പറയാറായിട്ടില്ലെങ്കിലും 2024 ല്‍ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാവേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് 13കാരി മരിച്ചു
ബെംഗളൂരു : കെഎസ്ആര്‍ടിസി (കര്‍ണാടക സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് കോര്പറേഷന്) ബസിന്റെ ഡോറില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ഥി മരിച്ചു.വാസന ഗ്രാമവാസിയായ മധു ചക്രശാലിയാണ് (13) മരിച്ചത്. ഹാവേരി ജില്ലയിലെ ഹനഗലില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയപ്പോഴാണ് അപകടം. ബസിലെ അമിത തിരക്ക് കാരണം അകത്തേക്ക് കയറാനാകാതെ വിദ്യാര്‍ഥി ഡോറിനരികെ തന്നെ നില്‍ക്കുകയായിരുന്നു. റോഡ് തകര്‍ന്ന ഭാഗത്തെത്തിയപ്പോള്‍ ബസ് ഒരു ഭാഗത്തേക്ക് ചരിഞ്ഞതോടെ വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ച് വീണു.തുടര്‍ന്ന് റോഡിലെ കല്ലില്‍ ചെന്നിടിക്കുകയായിരുന്നു.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാവേരി ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മധുവിന്റെ പിതാവ് കരിബാസപ്പ ചക്രശാലി പറഞ്ഞു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡൂര്‍ പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ഇത് രണ്ടാമത്തേത് : കര്‍ണാടകയില്‍ രാമനഗര ജില്ലയില്‍ സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ നാല് വയസുകാരി മരിച്ചതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ രക്ഷയാണ് മരിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് വിദ്യാര്‍ഥി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.