
ബെംഗളൂരു കോവിഡ് സാഹചര്യം പരിഗണിച്ച്, അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവർ മാത്രമേ ആശുപ്രതികളിൽ പോകാവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ആശുപത്രികളിൽ തിരക്ക് ഒഴിവാക്കാനായി ഒപി വിഭാഗത്തിൽ ചികിത്സ വേണ്ട ചെറുരോഗമുള്ളവർ ആശുപത്രികൾ സന്ദർശിക്കുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ
സെക്രട്ടറി ടി.കെ.അനിൽകുമാറി ന്റെ ഉത്തരവിൽ വ്യക്തമാക്കി.
സർക്കാർ, സ്വകാര്യ ആശുപത്രി കൾക്ക് ഇത് ഒരുപോലെ ബാധകമാണ്.
കോവിഡ് സംശയത്തെ തുടർന്ന് ആർടിപിസിആർ പരിശോധനയ്ക്ക് സാംപിൾ നൽകുന്നവർ ഫലം വരുന്നതു വരെ വീടുകളിൽ സ്വയം ക്വാറന്റീനിൽ കഴിയണമെന്നും ഉത്തരവിലുണ്ട്.
കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക് ഡൗൺ പോലുള്ള കടുത്ത നടപടികൾ അടിച്ചേൽപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും അഭ്യന്തര മന്ത്രി അര ജ്ഞാനേന്ദ്രയും വ്യക്തമാക്കി. ആദ്യത്തെ രണ്ടു തരംഗങ്ങളിൽ ജനങ്ങൾക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് സർക്കാർ ലോക് ഡൗണിലേക്ക് നീങ്ങാത്തതെന്നും ഇരുവരും പറഞ്ഞു.
ജനങ്ങൾ സ്വയം കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ആറാഴ്ച്ചത്തേക്ക് മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ അണുബാധയെ പൂർണമായും ചെറുക്കാൻ കഴിയുമെന്ന് മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ അണുബാധ കുറയാൻ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി സുധാകർ പറഞ്ഞു.