ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നടപ്പാതകള്‍ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സമഗ്ര നയം പ്രഖ്യാപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. നഗരത്തിലെ നടപ്പാതകള്‍ വ്യാപകമായി തെരുവ് കച്ചവടക്കാർ കൈയേറിയതിനെ തുടർന്ന് കാല്‍നടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് ശിവകുമാർ പറഞ്ഞു. എംഎല്‍എമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത സമ്മേളനത്തിലാണ് നയം പ്രഖ്യാപിച്ചത്.പുതിയ നയമനുസരിച്ച് തെരുവ് കടച്ചവടക്കാരെ നിയുക്ത തെരുവുകളിലേക്ക് പരിമിതപ്പെടുത്തും. ആർട്ടീരിയല്‍ സബ് ആർട്ടീരിയല്‍ റോഡുകളില തെരുവോര കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കും. തെരുവോര കച്ചവടക്കാരെ നടപ്പാതകളില്‍ നിന്ന് ഒഴിപ്പിക്കുന്നതിനൊപ്പം തെരുവോര കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനായി ഘടനാപരമായ സംവിധാനം കൊണ്ടു വരുമെന്ന് ശിവകുമാർ പറഞ്ഞു. ഇതിനായി 60,000ഓളം കച്ചവടക്കാർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയല്‍ കാർഡും ഉന്തു വണ്ടിയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബെംഗളൂരുവിലെ ഗതാഗത തിരക്ക് ഒഴിവാക്കാൻ കർശന നിയമങ്ങള്‍ നടപ്പാക്കുമെന്ന് ശിവകുമാർ അറിയിച്ചു. ഇതിൻ്റെ ഭാഗമായി റോഡില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകുന്നതുള്‍പ്പെടെ നിരീക്ഷിക്കും. പാർക്കുകള്‍ക്ക് സമീപമുള്ള പാർക്കിങ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.