തിരുവനന്തപുരം: ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകൾക്ക് 45 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാൽ തീയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16-ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
വിതരണക്കാർ കൂടുതൽ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു. ഫിയോക്കിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയിലാണ് വരുമാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.
ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009-ൽ റിലീസ് ചെയ്ത അവതാര്‍ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് അവതാര്‍ 2 അഥവാ അവതാര്‍ ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രം.
ആര് ആദ്യം മരിക്കുമെന്ന് വാതുവയ്പ്പ്; സുഹൃത്തിനെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന യുവാവ്; അറസ്റ്റ്
സോനിപത്: മദ്യലഹരിയില്‍ സുഹൃത്തിനെ ട്രെയിനിനു മുന്പില് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ഹരിയാനയിലെ സോനിപത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ജത്വാര ഗ്രാമത്തില്‍ താമസിക്കുന്ന മനു എന്ന യുവാവാണ് സുഹൃത്ത് മുകേഷിനെ ട്രെയിനിന് മുന്‍പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മനു സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് .
ബുധനാഴ്ച രാത്രിയാണ് ക്രൂര കൊലപാതകം നടന്നത്. മുകേഷും മനുവും ഒന്നാമന്റെ സഹോദരിയുടെ വീട്ടിലെത്തി അത്താഴം കഴിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു.മദ്യ ലഹരിയില്‍ ആയിരുന്ന ഇരുവരും ആര് ആദ്യം മരിക്കുമെന്ന് വാതുവയ്പ്പ് നടത്തി റെയില്‍വേ ട്രാക്കിലേക്ക് പോയതായി ദൃക്സാക്ഷികളായ കുല്‍ദീപും ദീപക്കും പൊലീസിന് മൊഴി നല്കി. തുടര്‍ന്ന് ട്രെയിന്‍ എത്തിയതോടെ മനു മുകേഷിനെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. മുകേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം സോനിപത്തിലെ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.