ബെംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരന്‍ കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്.ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാര്‍ട്ട് ഡെലിവറി ജീവനക്കാരനെയാണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്ത 20കാരന്‍ കൊലപ്പെടുത്തിയത്- ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ക്യാഷ് ഓൺ ഡെലിവെറിയാണ് ആക്കിയത്. ഓര്‍ഡറിന് നല്‍കാന്‍ പണമില്ലാത്തതിനാലാണ് കൊലപാതകം.
ഹാസന്‍ ജില്ലയിലെ അര്‍സെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ഫെബ്രുവരി ആദ്യം ഫ്ലിപ്കാര്‍ട്ട് വഴി ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. ഇ-കൊമേഴ്‌സ് സൈറ്റില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ഹേമന്ത് നായിക് ഫെബ്രുവരി ഏഴിന് പ്രതിയുടെ വീട്ടിലെത്തി ഫോണ്‍ കൈമാറി. ഫോണ്‍ ഡെലിവറി ചെയ്യുന്നതിനിടെ പണമിടപാടും മൊബൈല്‍ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ദത്ത, നായിക്കിനെ വീട്ടില്‍ വെച്ച് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
നായിക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ദത്ത മൃതദേഹം ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ദത്ത മൃതദേഹം ഒളിപ്പിച്ച ബാഗ് അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു.ഫെബ്രുവരി ഏഴ് മുതല്‍ ഹേമന്ദ് നായിക്കിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ മഞ്ജു നായിക് ആര്‍സെക്കരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ പോലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന പ്രതിയെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രതിക്കെതിരെ കേസെടുത്ത് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
അവരുടെ സര്‍വ്വ നാശത്തിനായി പ്രാര്‍ത്ഥിക്കും, സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുത്’; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി;
ഭക്തിയേയും ഭക്തി പ്രസ്ഥാനങ്ങളേയും നിന്ദിക്കാന്‍ വരുന്ന ഒരാളെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.അവിശ്വാസികളോട് തനിക്ക് സ്നേഹമില്ല. വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കുമെന്നും താരം പറഞ്ഞു. ശിവരാത്രി ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വിദ്വേഷപ്രസംഗം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
‘എന്റെ ഈശ്വരന്‍മാരെ ഞാന്‍ സ്നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്നേഹിക്കും എന്ന് പറയുമ്ബോള്‍ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കും. എല്ലാവരും അത് ചെയ്യണം.ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാന്‍ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാര്‍ഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാന്‍ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട.’- സുരേഷ് ഗോപി പറഞ്ഞു.
താന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം സ്പുരിക്കുമെന്നും അതുകൊണ്ടാണ് പറയാത്തത് എന്നും താരം പറയുന്നു. ‘വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങള്‍ ലോകത്തിന്റെ നന്‍മയ്ക്ക് വേണ്ടിയുളള പ്രാര്‍ത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികള്‍ക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കരുത് എന്ന് ഉച്ചത്തില്‍ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.’-, സുരേഷ് ഗോപി പറഞ്ഞു.