ബെംഗളൂരു: കോറമംഗലയില്‍ ഓണ്‍ലൈൻ ഡെലിവറി ഏജന്റിന്റെ മർദ്ദനത്തില്‍ മലയാളി യുവാവിന് പരുക്ക്. മേല്‍വിലാസത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡെലിവറി ബോയ് മൂക്കിന് ഇടിച്ച് പരുക്കേല്‍പ്പിച്ചതായി കാണിച്ച് മലയാളിയായ പോള്‍ ജെ.വിതയത്തില്‍ (27) പൊലിസില്‍ പരാതി നല്‍കി.

കോറമംഗല എട്ടാം ബ്ലോക്കില്‍ താമസിക്കുന്ന പോള്‍, ‘ബ്ലിങ്കിറ്റ്’ (Blinkit) ആപ്പ് വഴി സാധനങ്ങള്‍ ഓർഡർ ചെയ്തു. തുടർന്ന്, പുലർച്ചെ രണ്ട് മണിയോടെ സാധനങ്ങളുമായി എത്തിയ ഡെലിവറി ഏജന്റിന് മേല്‍വിലാസം മാറിപ്പോയി. തുടർന്ന്, പോളിന്റെ വീട്ടിലെത്തിയ ഏജന്റുമായി വിലാസം തെറ്റിയത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ ഏജന്റ് പോളിന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു.ആക്രമണത്തില്‍ പോളിന്റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് നടത്തിയ എക്സറേ പരിശോധനയില്‍ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പോള്‍ ഇപ്പോള്‍ ചികിത്സയിലാണ്.സംഭവത്തില്‍ കേസെടുത്ത കോറമംഗല പൊലിസ് അന്വേഷണം ആരംഭിച്ചു. ആദ്യം മെഡിക്കോ ലീഗല്‍ കേസായി രേഖപ്പെടുത്തിയെങ്കിലും പിന്നീട് പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം, ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിയാനായി ബ്ലിങ്കിറ്റ് അധികൃതരില്‍ നിന്ന് പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.