ദില്ലി: ദില്ലി സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കാൻ ഹിന്ദി പഠനം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്കൃതവും മാത്രമായി ചുരുക്കിയതിനെതിരെയാണ് പ്രതിഷേധം.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം ലക്ഷ്യമിട്ട് ദില്ലി സർവകലാശാല 2018 മുതൽ സിലബസിൽ ഉൾപ്പെടുത്തിയ നിർബന്ധിത കോഴ്സാണ് എബിലിറ്റി എന്ഹാന്സ്മെന്റ് കമ്പല്സറി കോഴ്സ് ( എഇസിസി). കഴിഞ്ഞ വർഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നിവയായിരുന്നു ഇതിൽ ഐച്ഛിക വിഷയങ്ങൾ. ഈ വർഷം മുതൽ ഇതിൽ നിന്നും ഇംഗ്ലീഷും പരിസ്ഥിതി ശാസ്ത്രവും നീക്കി. ഹിന്ദിയോ സംസ്കൃതമോ പഠിക്കാതെ ബിരുദം പൂർത്തിയാക്കാനാകില്ല.
ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമാണ് ഈ മാറ്റമെന്ന് സർവകലാശാലയുടെ വിശദീകരണം. എന്നാൽ മുൻ വർഷങ്ങളിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രവണതകൾ കണ്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒന്നു മുതൽ എട്ട് വരെ ഹിന്ദി പഠിക്കാത്തവർ പ്രത്യേക പരീക്ഷ പാസാകണമെന്ന് സർവകലാശാലയ്ക്ക് കീഴിലെ പല കോളേജുകളും നിബന്ധന വെച്ചിരുന്നു. അതിൻറെ തുടർച്ചയാണ് സിലബസിലെ ഈ മാറ്റവും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ഒമ്പത് മണിക്കൂറിനുള്ളിൽ യുവാവ് സന്ദർശിച്ചത് 97 മെട്രോ സ്റ്റേഷനുകൾ, ലോക റെക്കോർഡ്!
ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുന്ന പലരും ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ ചിലപ്പോൾ നമ്മൾ അന്തം വിടും. ഇങ്ങനെയൊക്കെ ഒരാളെ കൊണ്ട് സാധിക്കുമോ എന്ന് വരെ തോന്നും. ഇവിടെ ഒരാൾ ചെയ്തതും അതുപോലെ ഒരു കാര്യമാണ്. എന്താണ് എന്നല്ലേ? എട്ട് മണിക്കൂറും 54 മിനിറ്റും കൊണ്ട് വാഷിംഗ്ടൺ ഡിസി -യിലെ സകല മെട്രോ സ്റ്റേഷനുകളിലും എത്തി.
ട്രാവൽ ബ്ലോഗറായ ലൂക്കാസ് വാളാണ് ബുധനാഴ്ച 97 മെട്രോ സ്റ്റേഷനുകൾ ഇതുപോലെ സന്ദർശിച്ചത്. യുഎസിലെ രണ്ടാമത്തെ തിരക്കേറിയ അതിവേഗ ഗതാഗത സംവിധാനമാണ് മെട്രോ. അതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണത്രെ ലൂക്കാസ് ഇങ്ങനെ ഒരു കാര്യം ചെയ്തത്.
എന്നാൽ, ഇതിനേക്കാൾ വേഗത്തിൽ യാത്ര പൂർത്തിയാക്കിയ മറ്റൊരാൾ കൂടിയുണ്ട്. 2019 ഡിസംബറിൽ 7 മണിക്കൂറും 59 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കിയ മുൻ റെക്കോർഡ് ഉടമ സ്കോട്ട് ബെന്നറ്റ്. ബെന്നറ്റിനേക്കാൾ ഒരു മണിക്കൂറോളം കൂടുതൽ സമയമെടുത്താണ് ലൂക്കാസ് യാത്ര പൂർത്തിയാക്കിയത്. എന്നാൽ, മെട്രോ നെറ്റ്വർക്ക് 2022 നവംബർ 15 വരെയായി പുതിയ ആറ് സ്റ്റേഷനുകൾ കൂടി തുറന്നിട്ടുണ്ട്. അത് കൂടി കവർ ചെയ്തതിനാലാണ് ഈ നേട്ടം ലൂക്കാസിനെ തേടി എത്തിയത്.
താൻ ഡിസി മെട്രോ ചലഞ്ച് നടത്തിയത് ഇങ്ങനെയൊരു യാത്രാസംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് എന്ന് ലൂക്കാസ് പറഞ്ഞു. താൻ 135 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എപ്പോഴും യാത്ര ചെയ്യുന്ന ആളാണ്. എന്നാൽ, ഇങ്ങനെ ഒരു മെട്രോ യാത്രക്ക് വേണ്ടി ഒരുപാട് കാലമായി കാത്തിരിക്കുകയായിരുന്നു എന്നും ലൂക്കാസ് പറഞ്ഞു.
ഈ വർഷം ആദ്യം, ഒരു ഡിഎംആർസി ജീവനക്കാരൻ ദില്ലിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും ഏറ്റവും വേഗത്തിൽ കവർ ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡിലിടം നേടിയിരുന്നു. പ്രഫുൽ സിംഗ് എന്ന ജീവനക്കാരനാണ് ഡൽഹിയിലെ 254 സ്റ്റേഷനുകൾ 16 മണിക്കൂറും 2 മിനിറ്റും കൊണ്ട് സന്ദർശിച്ചത് എന്ന് ഡിഎംആർസിയുടെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.