ദില്ലി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് (ഇഒഡബ്ല്യു) നടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നതെന്ന് ദോശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറയെ കേസില്‍ ചോദ്യം ചെയ്തത്. എന്നാൽ സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നടി പെീലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാല്‍ നോറയ്ക്ക് താൻ നേരിട്ട് കാര്‍ നല്‍കിയതെന്നാണ് സുകേഷിന്റെ മൊഴി.

മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ദില്ലി പൊലീസ് ചുമത്തിയിരുന്നത്. നേരത്തെ നടി ജാക്വിലിൻ ഫെർണാണ്ടസിനെയും കേസില്‍ ചോദ്യം ചെയ്തിരുന്നു. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലി നൽകാൻ കോടികൾ ചെലവഴിച്ചതായി ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴി ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുകേഷിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ ജയിൽ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ പാടില്ല; വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളുടെ ശിക്ഷാ കാലാവധി കുറച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
കൊലപാതക കേസില്‍ 1995ലാണ് നന്ദു എന്നയാള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നന്ദുവിനും കൂട്ടുപ്രതികള്‍ക്കുമെതിരെ, ഐപിസി 302, 304, 147, 148 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നു വിലയിരുത്തിയായിരുന്നു വിധി. ഇതിനെതിരെ നന്ദു നല്‍കിയ അപ്പീലില്‍, ശിക്ഷ ശരിവച്ചെങ്കിലും ഹൈക്കോടതി ശിക്ഷാ കാലവധി കുറയ്ക്കുകയായിരുന്നു.
ശിക്ഷാ കാലാവധി കുറച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മധ്യപ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കുറഞ്ഞ ശിക്ഷ ജീവപര്യന്തം ആയിരിക്കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഐപിസി 302 പ്രകാരമുള്ള കുറ്റങ്ങള്‍ക്കു ശിക്ഷ നിയമപ്രകാരം ജീവപര്യന്തം തടവോ തൂക്കുമരമോ ആണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ കുറഞ്ഞ ശിക്ഷ ജീവപര്യന്തം തടവാണ്. അതില്‍ കുറഞ്ഞ ഏതു ശിക്ഷയും നിയമത്തില്‍ അനുശാസിക്കുന്നതിനു വിരുദ്ധമാവുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.