ബെംഗളൂരു: 2020ൽ പ്രായപൂർത്തിയാകാത രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് ഇയാൾ ബെംഗളൂരു സിവിൽ കോടതി കോംപ്ലക്സിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
പാലക്കാട് കരിപ്പാളി സ്വദേശി ജതിൻ ആർ കുമാറിനെ (37) പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ജതിന് അകമ്പടി സേവിച്ച കോൺസ്റ്റബിളിനെ തള്ളിമാറ്റിയാണ് അഞ്ചാം നിലയിൽ നിന്ന് ജതിന് നിലത്തേക്ക് കുതിച്ചത്.
2020 മാർച്ചിൽ ഹുളിമാവിലെ അക്ഷയ്നഗറിലെ വസതിയിൽ വച്ച് തന്റെ രണ്ട് മക്കളായ തൗഷിനിയെയും (3) ഒന്നര വയസുള്ള ശാസ്തയെയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുമാറിനെതിരെയുള്ള ആരോപണം.
ഒരു ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്ന അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ്നാട് സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ ഭാര്യ ലക്ഷ്മി ശങ്കറുമായുള്ള വഴക്കിനെ തുടർന്നാണ് കുമാർ കൊലപാതകം നടത്തിയത്.