കോഴിക്കോട്: ലൈംഗികാതിക്രമണആരോപണം നേരിട്ട യുവാവിന്റെ ആത്മഹത്യയിൽ ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത റിമാൻഡിൽ തുടരും. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഷിംജിതയ്ക്കു മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. പ്രതി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.പ്രതി പ്രശസ്തിക്ക് വേണ്ടിയും തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് കിട്ടാനായും, സാമ്പത്തിക ലാഭം നേടാൻ വേണ്ടിയും കുറ്റം ചെയ്തുവെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്.
അതിക്രമം നേരിട്ടെന്ന് പോലീസിൽ പരാതിപ്പെടുകയല്ല, മറിച്ച് വീഡിയോ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്‌തതെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു.ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോൾ പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്‌തഫ അറസ്റ്റിലായത്. തുടർന്ന് കുന്ദംമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.