ബെംഗളൂരു: കർണാടക വിധാൻസൗധയില്‍ മന്ത്രിയുടെ ഓഫീസില്‍ മോഷണം. മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.സംഭവത്തില്‍ ഡി ഗ്രൂപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതി ആന്റണിയെ പൊലീസ് പിടികൂടിയത്. ഡി ഗ്രൂപ്പ് ജീവനക്കാരനാണ് ഇയാളെന്ന് വിധാൻസൗധ പൊലീസ് വ്യക്തമാക്കി.ഇന്നലെ നവീൻ മന്ത്രിയെ കാണാനായി ഓഫീസില്‍ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോള്‍ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗ് എടുക്കാൻ മറന്നു. 300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗില്‍ ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് തിരികെ എത്തി പരിശോധിച്ചപ്പോള്‍ കാണാനില്ലാതെ വന്നതോടെയാണ് നവീൻ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത വിധാൻസൗധ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആന്റണി ബാഗുമായി പോകുന്നത് കണ്ടു.തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം അതീവ സുരക്ഷാ മേഖലയായ വിധാൻസൗധയില്‍ മെറ്റല്‍ ഡിറ്റക്ടർ പരിശോധന നടത്തിയിട്ടും എങ്ങനെ പരാതിക്കാരനായ നവീന്‍ മന്ത്രിയുടെ ഓഫീസില്‍ കയറാനായി എന്നത് സംശയം ഉയർത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.