ബെംഗളൂരു: വിദ്യാർഥികളെ പ്രലോഭിപ്പിച്ച് അവരുടെ പേരിൽ വാടക ബാങ്ക് അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തിവന്ന സംഘത്തിലെ അഞ്ച് പേരെ കർണാടക സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വിജയനഗർ സ്വദേശികളായ രാജ (23), വാകടോത്ത് വകീൽ (24), ഝാർഖണ്ഡ് സ്വദേശി സീശൻ അൻസാരി (22), ഛത്തീസ് ഗഢ് സ്വദേശി ആകാശ് (32), ബിലാസ്‌പുർ സ്വദേശി സഹീൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജയും വകീലും ചേർന്ന് ഗദഗിലെ കലാ സപുരയിലുള്ള പോസ്റ്റ് മെട്രിക് പ്രൊഫഷണൽ ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാർഥികളെ സമീപിച്ച് വ്യാജവാഗ്ദാനങ്ങൾ നൽകി ബാങ്ക് അക്കൗണ്ട് എടുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.അക്കൗണ്ട് തുറക്കാൻ വിദ്യാർഥികൾക്ക് ഇവർ രണ്ടായിരം രൂപ വീതം നൽകി. തുടർന്ന് പാസ്ബുക്കും എ.ടി.എം. കാർഡും ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങളും സിം കാർഡും കൈവശപ്പെടുത്തി. തുടർന്ന് ഇത് മറ്റ് പ്രതികൾക്ക് നൽകിയായിരുന്നു തട്ടി പ്പെന്നും കണ്ടെത്തി. കർണാടക സൈബർ കമാൻഡ് ഡി.ജി.പി. പ്രണബ് മൊഹന്ദിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.