ബെംഗളൂരു: കർണാടകയിലെ കെരൂറിൽ കഴിഞ്ഞ ദിവസമുണ്ടായ സമുദായ സംഘർഷത്തെ തുടർന്ന് ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച വരെ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. പ്രദേശത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.ഇന്നലെ വൈകീട്ടാണ് കെരൂറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ തർക്കമുണ്ടായത്.
കെരൂർ നഗരത്തിലെ ബസ്സ്റ്റാൻഡിലുണ്ടായ സംഘർഷത്തിനിടെ മൂന്നു പേർക്ക് കുത്തേറ്റു. ലക്ഷ്മൺ കട്ടിമണി, അരുൺ കട്ടിമണി, യമനുർ ചുങ്കിൻ എന്നിവർക്കാണ് കുത്തേറ്റത്. മൂവരും കെരൂർ സ്വദേശികളാണ്.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് ഷോപ്പുകളും പഴക്കച്ചവടക്കാരുടെ 10 ഉന്തുവണ്ടികളും നിരവധി ഇരുചക്രവാഹനങ്ങളും തീയിട്ടു നശിപ്പിച്ചു.
കെരൂറിലെ ബാഗൽകോട്ടിലാണ് സംഭവം. സ്ത്രീകളെ അപമാനിച്ചുവെന്ന് ഇരു സമുദായങ്ങളും പരസ്പരം ആരോപിച്ചാണ് തർക്കത്തിന്റെ തുടക്കം. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസ്സ്റ്റാൻഡിൽ പെൺകുട്ടികളോട് ഒരു കൂട്ടം ആളുകൾ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഹൊബ്ബള്ളി സൊലാപൂർ ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. എസ്.പി ജയപ്രകാശ് സംഭവസ്ഥലത്തെത്തി കെരൂർ പോലീസ് സ്റ്റേഷനിൽ യോഗം ചേർന്നു. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.