ദില്ലി: ലുലു ഗ്രൂപ്പിനും ചെയര്‍മാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോര്‍ട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതി നിര്‍ദേശം.ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ചാനല്‍ നിര്‍ത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്.ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്.
ഈ നിര്‍ദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കില്‍ ചാനല്‍ സസ്പെൻഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമാാ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
വിവിധ കോടതികള്‍ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാര്‍ത്തകള്‍ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുൻ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി ആരോപിച്ചു.എന്നാല്‍, ഡല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹര്‍ജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ചാനലിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്.
തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീര്‍ത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മറുനാടൻ മലയാളിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്.
കൈക്കൂലി കേസുകളിലെ വര്‍ദ്ധനവ്;സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന,രേഖകളെല്ലാം പരിശോധിക്കും
കൈക്കൂലി കേസുകളിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന. ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും സീനിയര്‍ സൂപ്രണ്ടുമാരുടേയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.
അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് കൈക്കൂലിക്ക് സാധ്യത സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.വില്ലേജിലെ രേഖകള്‍, വെബ്‌സൈറ്റില്‍ പോക്ക് വരവ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടോ, ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സീനയോറിറ്റി മറികടന്ന് തീര്‍പ്പാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
അതേസമയം പാലക്കയം കൈക്കൂലി കേസില്‍ റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. ഇതിനായി റവന്യൂ ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ മൂന്നു ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇയാള്‍ പണം സ്വരൂപിച്ച വഴി കണ്ടെത്തുകയാണ് വിജിലന്‍സിന്റെ പ്രധാന ലക്ഷ്യം.