ബംഗളൂരു: സാധാരണക്കാര്‍ക്ക് സൗജന്യനിരക്കില്‍ ഭക്ഷണം നല്‍കുന്ന ഇന്ദിര കാന്റീനുകള്‍ പുനരുജ്ജീവിപ്പിക്കാൻ കോണ്‍ഗ്രസ് സര്‍ക്കാറിന് പദ്ധതി.തമിഴ്നാട്ടിലെ അമ്മ കാന്റീനുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒന്നാം സിദ്ധരാമയ്യ സര്‍ക്കാറിന്റെ കാലത്ത് 2017 ആഗസ്റ്റ് 15നാണ് ഇന്ദിര കാന്റീനുകള്‍ കര്‍ണാടകയില്‍ തുറക്കുന്നത്. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരില്‍ ബംഗളൂരുവിലും മൈസൂരുവിലും തുറന്ന കാന്റീനുകളില്‍ സൗജന്യ നിരക്കില്‍ ഭക്ഷണം ലഭ്യമായതോടെ ഇവ ഏറെ ജനപ്രീതി നേടി.
എന്നാല്‍, പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ താല്‍പര്യം കാണിക്കാതായതോടെ പ്രവര്‍ത്തനം താളംതെറ്റി. സര്‍ക്കാര്‍ അധികഫണ്ട് അനുവദിക്കാതിരുന്നതോടെ കാന്റീനുകളുടെ പ്രവര്‍ത്തനം നാമമാത്രമായി. പലയിടത്തും പ്രവര്‍ത്തനം നിര്‍ത്തി. ബംഗളൂരുവിലെ ഇന്ദിര കാന്റീൻ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായി 300 കോടി രൂപയാണ് വേണ്ടിവരുന്നതെന്ന് ബി.ബി.എം.പി അറിയിച്ചു. അറ്റകുറ്റപണികള്‍ക്കും പുതിയ കാന്റീനുകള്‍ തുടങ്ങാനുമാണിത്.
കരാറുകാര്‍ക്കുള്ള കുടിശ്ശിക നല്‍കാനും നല്ലൊരു തുക വേണ്ടിവരും. ഓരോ വാര്‍ഡിലും ഓരോ കാന്റീനുകള്‍ തുറക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബി.ബി.എം.പി വാര്‍ഡുകളുടെ എണ്ണം 198ല്‍നിന്ന് 243 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനാല്‍ പുതിയ വാര്‍ഡുകളിലും കാന്റീനുകള്‍ തുറക്കേണ്ടി വരും. എന്നാല്‍, കോണ്‍ഗ്രസിന്റെ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കൊപ്പം ഇന്ദിര കാന്റീനുകളും തുറക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം | സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു.
കാലവര്‍ഷത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.