ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സി.എം ഇബ്രാഹിം പാർട്ടി വിട്ടു. സി.എം ഇബ്രാഹിമിന് പകരം ബി.കെ ഹരിപ്രസാദിനെ കർണാടക പ്രതിപക്ഷ നേതാവായി നിയമിച്ച കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സി.എം ഇബ്രാഹിം പാർട്ടി വിട്ടത്. കോൺഗ്രസ് തന്നെ അവഗണിച്ചുവെന്നും ഇനി പാർട്ടിയിൽ നിൽക്കുന്നതിൽ അർഥമില്ലെന്നും പുതിയ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും സി.എം ഇബ്രാംഹിം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നെ സംബന്ധിച്ച് കോൺഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടി. ഇന്ദിരാഗാന്ധിയുടേയും നെഹ്റുവിന്റേയും കാലത്തൊക്കെ കോൺഗ്രസ് ഒരു സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. എന്നാൽ ഇന്ന് പണമില്ലാത്തവർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സി.എം ഇബ്രാഹിം ചൂണ്ടിക്കാട്ടി.
2008-ലായിരുന്നു സി.എം ഇബ്രാഹിം ജനതാദൾ വിട്ട് കോൺഗ്രസിൽ ചേർന്നത്. താൻ സിദ്ദരാമയ്ക്ക് വേണ്ടിയായിരുന്നു ജനതാദൾ വിട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിലും വലിയ പങ്കു വഹിച്ചു. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്നും സി.എം ഇബ്രാഹിം പ്രതികരിച്ചു. ഇതിനിടെ പാർട്ടിയിലേക്ക് തിരിച്ച് വന്നാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെ.ഡി(എസ്)നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ദേവഗൗഡയുമായി വലിയ ആത്മബന്ധമുള്ള നേതാവാണ് സി.എം ഇബ്രാഹിം. അദ്ദേഹം പാർട്ടിയിലേക്ക് തിരിച്ച് വരുന്നതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും എച്ച്.ഡി കുമാരസ്വാമി ചൂണ്ടിക്കാട്ടി.