ബെംഗളൂരു: പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയില്‍ ജോലിക്കാരെ എടുക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇൻഫോസിസിനെതിരെ യുഎസ് കോടതിയിൽ കേസ്.ഇന്ത്യൻ വംശജരായ ഉദ്യോഗാർത്ഥികൾ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസ്സിന് മുകളിലുള്ള ഉദ്യോഗാർത്ഥികൾ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ തന്നോട് ആവശ്യപ്പെട്ടതായി ഇൻഫോസിസിലെ ടാലന്റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്റ് ജിൽ പ്രിജീൻ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ന്യൂയോർക്കിലെ സൌത്ത് ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ജിൽ പ്രിജീൻ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്‍ഫോസിസിനും കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കും പാര്‍ട്ണര്‍മാര്‍ക്കെതിരെയും പ്രജീൻ കേസ് ഫയൽ ചെയ്തത്.റിപ്പോർട്ടുകൾ പ്രകാരം, “പ്രായം, ലിംഗഭേദം, ദേശീയത എന്നിവയെ അടിസ്ഥാനമാക്കി ജോലിക്കാര്‍ക്കിടയില്‍ നിയമവിരുദ്ധമായ വിവേചനം കാണിക്കുന്ന കമ്പനി രീതിയില്‍ താന്‍ ഞെട്ടിപ്പോയി” എന്ന് ജിൽ പ്രിജീൻ പ്രസ്താവനയിൽ പറയുന്നു.
2018 ൽ താന്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ രണ്ട് മാസത്തിനുള്ളിൽ ഈ സംസ്കാരം മാറ്റാൻ ഞാന്‍ ശ്രമിച്ചു എന്നാൽ ഇൻഫോസിസ് പങ്കാളികളായ ജെറി കുർട്സ്, ഡാൻ ആൽബ്രൈറ്റ് എന്നിവരിൽ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നതായി ജിൽ പ്രിജീൻ പറയുന്നു.സീനിയർ പോസ്റ്റുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിൽ കമ്പനിയുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുസരിക്കാത്തതിന് തന്നെ പിരിച്ചുവിട്ടതായി അവകാശപ്പെട്ട് നല്കിയ ഹര്‍ജി തള്ളിക്കളയാന്‍ ഇന്‍ഫോസിസ് എതിര് ഹര്‍ജി നല്‍കിയിരുന്നു.
പ്രിജീൻ ആരോപണത്തിന് തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് ഇൻഫോസിസ് ഇവരെ പിരിച്ചുവിട്ടത് എന്നാണ് ഇന്‍ഫോസിസ് പറഞ്ഞത്.എന്നാൽ ഇന്‍ഫോസിസിന്റെ ഹർജി തള്ളിയ കോടതിയുടെ സെപ്റ്റംബർ 30ലെ ഉത്തരവ് പ്രകാരം പ്രിജീന്റെ കേസ് നിലനില്‍ക്കുമെന്നും. 21 ദിവസത്തിനകം ഇന്‍ഫോസിസ് കേസില്‍ പ്രതികരണം സമർപ്പിക്കണമെന്നും പറയുന്നു. ഈ വാര്‍ത്തയോട് ഇന്‍ഫോസിസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരിളവും ഇല്ല, ഇനി യൂണീഫോം ഇട്ടേ തീരൂ;ഏകീകൃത നിറനിയമം കർശനമായി നടപ്പിലാക്കാൻ മോട്ടോർ വാഹനവകുപ്പ്
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളിലെ ഏകീകൃത നിറനിയമം കർശനമായി നടപ്പിലാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ജൂൺ മുതൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തെ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. എന്നാല്‍ അതിനുമുമ്പ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് എടുത്ത ബസുകള്‍ക്ക് പുതിയ നിറത്തിലേക്ക് മാറാൻ രണ്ടുവര്‍ഷത്തെ സാവകാശം ലഭിക്കുമായിരുന്നു.എന്നാല്‍ നിലവിലെ കടുത്ത നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം ഒരിളവുകളും ഇനി നല്‍കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം.
ഇതോടെ മൂന്നുമാസത്തിനകം സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും ഒറ്റ നിറത്തിലേക്ക് മാറേണ്ടി വരും. പല നിറങ്ങള്‍ക്ക് പകരം, വെള്ളയിൽ വയലറ്റും ഗോൾഡനും കലർന്ന വരക്കു മാത്രമേ അനുവാദമുള്ളൂ. രണ്ട് വര്‍ഷം മുമ്പാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം എന്ന ആശയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുവച്ചത്. സ്കൂളിലെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചതോടെയായിരുന്നു നിറംമാറ്റ നടപടികളുടെ തുടക്കം.
ഉള്ളില്‍ ഡാന്‍സ് ഫ്ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് അന്ന് ഉയര്‍ന്നത്. ഇതോടെ ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവക്കിഷ്‍ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിപ്പിച്ചിരുന്നത്.
ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് അന്നത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര് ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്സപോര്ട്ട് അതോറിറ്റി 2020 ജനുവരയില്‍ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു.
സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണീഫോം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.