ബെംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ വിദ്യാര്‍ഥിനിയുടെ കൈയൊടിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.കോലാറിലെ കെജിഎഫ് താലൂക്കിലെ അല്ലികല്ലി ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപികയായ ഹേമലതക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. സ്കൂളില്‍ ഗണേശ പ്രതിമക്ക് മുന്നില്‍ ആരാധന നടത്തിയെന്നാരോപിച്ചാണ് വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലിയതെന്നാണ് പരാതി.അധ്യാപികയുടെ മര്‍ദനത്തില്‍ വിദ്യാര്‍ഥിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോലാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ കൃഷ്ണ മൂര്‍ത്തിയാണ് പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ കെജിഎഫ് ബ്ലോക്ക് എജുക്കേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥിനിയെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ച ബിഇഒ പ്രധാനാധ്യാപികക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.പ്രഥമാധ്യാപിക വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ ചികിത്സാ ചിലവും അധ്യാപിക വഹിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബാണ് സ്കൂളില്‍ ഗണേശ വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ഥിച്ചതിന്‍റെ പേരില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക തല്ലുകയായിരുന്നു.
മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ ഇടതുകൈയിക്ക് സാരമായി പരിക്കേറ്റുവെന്നും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഒടിഞ്ഞതായി വ്യക്തമായതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപികക്കെതിരെ വലിയരീതിയിലുള്ള പ്രതിഷേധം ഉയരുകയായിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തുന്നതും തുടര്‍ നടപടി സ്വീകരിക്കുന്നതും. വിദ്യാര്‍ഥിനിയുടെ തുടര്‍ചികിത്സ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ആവശ്യമായ സഹായം ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കാരുണ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്; ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ
കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്.42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു.
മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. കുടിശ്ശിക മുഴുവൻ തീർക്കാതെ തീരുമാനത്തിൽ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ആശുപത്രികൾക്കും 200 കോടി രൂപ കുടിശ്ശികയുണ്ട്.
നേഷണൽ ഹെൽത്ത് അതോറിറ്റി അംഗീകരിച്ച പുതുക്കിയ ചികിത്സാ പാക്കേജും നിരക്കുകളും നടപ്പാക്കത്തതിലും ആശുപത്രികൾക്ക് പ്രതിഷേധമുണ്ട്. കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തത് മുതൽ, സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും വിശദീകരണം.